ലോകത്തിലെ ഏറ്റവും ജനപ്രിയമായ വേദനസംഹാരി ഓട്ടിസത്തിനും എ.ഡി.എച്ച്.ഡിക്കും സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആരോഗ്യ മേഖലയില്‍ വലിയ തോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പാരസെറ്റമോള്‍ ആണ് ഈ കഥയിലെ വില്ലന്‍. ഗര്‍ഭിണികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ പാരസെറ്റമോള്‍ കഴിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വേദനസംഹാരിയായ പാരസെറ്റമോള്‍ കുട്ടികളില്‍ ഓട്ടിസത്തിനും എ.ഡി.എച്ച്.ഡിക്കും സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

പാരസെറ്റമോള്‍ -അസറ്റാമിനോഫെന്‍ എന്നറിയപ്പെടുന്നതും അമേരിക്കയില്‍ പലപ്പോഴും ടൈലനോള്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കപ്പെടുന്നതുമാണ്. വേദന, തലവേദന, പനി എന്നിവ ചികിത്സിക്കാന്‍ ഗര്‍ഭിണികളും വ്യാപകമായി ഇത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കുട്ടികളില്‍ ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നിവയുടെ നിരക്കുകള്‍ ഉയരുന്നതിന് ഇത് കാരണമാകുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

മൗണ്ട് സിനായ്, ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഒരു ലക്ഷത്തോളം പേരിലാണ് പഠനം നടത്തിയത്. ഇത് ഏറ്റവും സമഗ്രമാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇക്കാര്യം പുറത്തുവിടുന്നതെന്നുമാണ് അവര്‍ വാദിക്കുന്നത്. ഭാവിയിലെ അമ്മമാരോട് പാരസെറ്റമോള്‍ മിതമായി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

ഈ മരുന്നിന്റെ വ്യാപകമായ ഉപയോഗം കണക്കിലെടുക്കുമ്പോള്‍, അപകടസാധ്യതയിലെ നേരിയ വര്‍ദ്ധനവ് പോലും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതേ സമയം ഗര്‍ഭിണികള്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാതെ മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത് എന്നും ചികിത്സിക്കാത്ത വേദനയോ പനിയോ കുഞ്ഞിനും ദോഷം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴും ബ്രിട്ടനിലും മറ്റും ഗര്‍ഭിണികള്‍ക്ക് വേദനാ സംഹാരിയായി ആദ്യം നല്‍കുന്നത് പാരസെറ്റമോള്‍ തന്നെയാണ്. എന്നാല്‍ ഹ്രസ്വകാലത്തേക്ക്, ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് നല്‍കുന്നത്. യുകെയിലെ ഗര്‍ഭിണികളില്‍ പകുതിയോളം പേര്‍ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ അമേരിക്കയില്‍ ഇത് 65 ശതമാനമാണ്.