ലണ്ടന്‍: സാലഡുകള്‍ പലപ്പോഴും കഴുകി വൃത്തിയാക്കാതെ കഴിക്കുന്നത് കാരണം ബ്രിട്ടനില്‍ നിരവധി പേരാണ് ഇപ്പോള്‍ രോഗബാധിതരായി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. യു.കെയിലെ പതിനേഴ് ശതമാനത്തോളം ആളുകള്‍ സാലഡ് കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത്തരം സാലഡുകളില്‍ മാരകമായ പല രോഗാണുക്കളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസിലാക്കാതെയാണ് പലരും അവ ഇത്തരത്തില്‍ വൃത്തിയാക്കാതെ ഉപയോഗിക്കുന്നത്.

സാലഡുകളില്‍ അടങ്ങിയിരിക്കുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയ കടുത്ത പനി, വയറിളക്കം എന്നിവക്ക് കാരണമാകുന്നു എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ചില കേസുകളില്‍ ഇത് മാരക രോഗങ്ങളായ മെനഞ്ചൈറ്റീസിനും സെപ്സിസിനും വരെ കാരണമാകാറുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് യു.കെയില്‍ കൃഷി ചെയ്ത മാലിന്യം കലര്‍ന്ന ലെറ്റിയൂസ് കഴിച്ച 280 ഓളം പേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പലതരം റെഡിമീല്‍ സാന്‍ഡ്വിച്ചുകളിലും വലിയ തോതില്‍ ഇ കോളി അടങ്ങിയിരിക്കുന്നു എന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. ഇല വര്‍ഗങ്ങളിലാണ ഇവ കൂടുതലായി കാണപ്പെടുന്നത്. സാലഡില്‍ പതിയിരിക്കുന്ന ബാക്ടീരീയകളെ കുറിച്ച് അവബോധം നല്‍കുന്നതിനായി യു.കെയില്‍ കൃത്യമായ പ്രചാരണ പരിപാടികള്‍ നടത്താറുള്ളതാണ്. പാക്കറ്റുകളില്‍ ലഭിക്കുന്ന സാലഡുകളില്‍ പലപ്പോഴും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക എന്ന അടയാളപ്പെടുത്തിയിരിക്കും. എന്നാല്‍ പലരും ഇത് അവഗണിക്കുന്നതാണ് പതിവ്.

നോറോവൈറസും ഹെപ്പറ്റൈറ്റിസും ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ഉറവിടമാണ് പല സാലഡ് ഇലകളും എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന മണ്ണ്, വെള്ളം, ഉപകരണങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെ ഇലകളും പച്ചക്കറികളും എല്ലാം തന്നെ മലിനമാകാം. കഴിക്കുന്നതിന് മുമ്പ് നേരത്തേ കഴുകിയ സാലഡുകള്‍ വീണ്ടും കഴുകണം എ്ന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ഇത് ഏറെ സഹായകരമാകും എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യു.കെയില്‍ രണ്ടായിരത്തോളം പേരുടെ സാലഡ് ശീലങ്ങളെ ആസ്പദമാക്കി ഒരു പഠനം നടത്തിയിരുന്നു.

ഇതില്‍ പങ്കെടുത്ത 64 ശതമാനം പേരും സാലഡുകള്‍ കഴുകാതെയാണ് കഴിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത എട്ട് ശതമാനത്തോളം പേര്‍ നേരത്തേ കഴുകി വൃത്തിയാക്കി പാക്ക് ചെയ്ത സാലഡുകള്‍ കഴിക്കുന്നവരാണെന്ന് സമ്മതിച്ചു. ഇത്തരത്തിലുള്ള

സാലഡുകള്‍ ബാക്ടീരിയ മുക്തമാണെന്ന് പറയാന്‍ കഴിയുകയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം പാക്കുകളില്‍ എത്തുന്ന സാലഡുകള്‍ ആദ്യം ക്ലോറിന്‍ ജലത്തിലും പിന്നീട് ശുദ്ധജലത്തിലും കഴുകിയതിന് ശേഷമാണ് വില്‍പ്പനക്ക് എത്തുന്നത്.

ഇവയിലെ ഭൂരിഭാഗം ബാക്ടീരിയകളും ഇല്ലാതാകും എങ്കിലും പലതും അപ്പോഴും അവശേഷിക്കും എന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ആളുകളില്‍ ലിസ്റ്റീരിയ അണുബാധ ഉണ്ടാകുന്നത് പനി പോലെയാണ്. കഴിഞ്ഞ വര്‍ഷം മാത്രം യു.കെയില്‍ അറുപതോളം സാലഡുകളും സാന്‍ഡ്വിച്ചുകളും ഭക്ഷ്യയോഗ്യമല്ലെന്ന് സര്‍്ക്കാര്‍ അറിയിച്ചിരുന്നു. ആളുകളുടെ അശ്രദ്ധ കാരണം ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്.