ലണ്ടന്‍: നമ്മുടെ ഭക്ഷണശീലങ്ങളും ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഫാസ്റ്റ്ഫുഡിന്റെ കാലമാണ്. പലരും ഒരു മസാലകള്‍ ചേര്‍ത്ത വിഭവങ്ങളാണ് ഇപ്പോള്‍ അധികമായും കഴിക്കാറുളളത്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കും എന്നാണ് ഈയിടെ ഉണ്ടായ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനക്കാരിയായ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ മരണമാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത്.

സ്റ്റൊമക്ക് ക്യാന്‍സര്‍ ബാധിച്ചാണ് അവര്‍ മരിക്കുന്നത്. ഇരുപത്തഞ്ചുകാരിയായ ക്വിയാന്‍ക്യാന്‍ കഴിഞ്ഞ മാസമാണ് മരിച്ചത്. അതിന് മുമ്പ് എരിവിനോടുളള തന്റെ അമിതമായ ഇഷ്ടമാണ് തനിക്ക് ക്യാന്‍സര്‍ വരാന്‍ കാരണമായതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തനിക്ക് പ്രഭാതഭക്ഷണം കഴിക്കാന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നു. താന്‍ ക്രമരഹിതമായിട്ടാണ് ഭക്ഷണം കഴിക്കുന്നതെന്നും എരിവുള്ള ഭക്ഷണമാണ് ഏറെ ഇഷ്ടമെന്നും ക്യാന്‍ തുറന്ന് പറഞ്ഞിരുന്നു.

വലിയ അളവില്‍ വറ്റല്‍ മുളകും കുരുമുളകും ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല എരിവുള്ള ഞണ്ട് കറി സ്ഥിരമായി കഴിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. തായ്വാനിലെ ഓങ്കോളജിസ്റ്റും ഹെമറ്റോളജിസ്റ്റുമായ ഡോ. ലി സിജിന്‍ പറയുന്നത് ക്യാനിന്റെ എരിവുള്ള ഭക്ഷണത്തോടുള്ള അമിതമായ ഇഷ്ടമായിരിക്കും അവര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാന്‍ കാരണമായതെന്നാണ്. മുളകിന്റെ അമിതമായ ഉപഭോഗം ആമാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയായ ഗ്യാസ്ട്രിക് മ്യൂക്കോസയുടെ ഉത്തേജനം വര്‍ദ്ധിപ്പിക്കുമെന്നാണ്് അവര്‍ വിശദീകരിക്കുന്നത്.

ആമാശയത്തിലെ കോശങ്ങളില്‍ ഇത് മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് കാന്‍സറായി മാറിയേക്കാം എന്നുമാണ് സിജിന്‍ വിശദീകരിക്കുന്നത്. മുളകുകള്‍ സമീകൃതാഹാരത്തിന്റെ ഭാഗമാണ് എങ്കിലും അത് മിതമായ തോതില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നാണ് അവര്‍ പറയുന്നത്. അതേ സമയം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ വര്‍ഷം രോഗനിര്‍ണയം നടത്തുന്നതിന് മുമ്പ് ആറ് മാസത്തിലേറെയായി തനിക്ക് വയറുവേദന ഉണ്ടായിരുന്നതായി ക്വിയാന്‍ക്യാന്‍ വെളിപ്പെടുത്തിയിരുന്നു. ഭക്ഷണക്കാര്യത്തില്‍ പലരും നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ അവര്‍ തള്ളിക്കളയുകയായിരുന്നു. രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. അവസാന നാളുകളില്‍ അവര്‍ ശാരീരികമായും മാനസികമായും ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. എരിവുള്ള ഭക്ഷണം കാന്‍സര്‍ സാധ്യതയ്ക്ക് കാരണമാകുമെന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ലെങ്കിലും ചില ഭക്ഷണങ്ങള്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

വളരെ ഉയര്‍ന്ന അളവില്‍ അച്ചാറുകള്‍ കഴിക്കുന്നത് ആമാശയ ക്യാന്‍സര്‍ വരാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉപ്പ് കൂടുതലായി കഴിക്കുന്നവര്‍ക്കും ഇതേ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു എരിവുള്ള വിഭവം കഴിക്കുന്നത് പക്ഷാഘാത സാധ്യത 13 ശതമാനം കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ 2024-ല്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. 2020 ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയത് മിതമായ അളവില്‍ മുളക് കഴിക്കുന്ന ആളുകള്‍ക്ക് ഒരിക്കലും മുളക് കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം കാരണം മരിക്കാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നാണ്.

ഇത് പോലെ തന്നെയാണ് വൈറ്റ് ബ്രെഡും ഫ്രഞ്ച് ഫ്രെയ്‌സും സോഡയും ശീലമാക്കിയവര്‍ക്ക് കുടല്‍ കാന്‍സര്‍ ഉറപ്പായിട്ടും ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. കുടല്‍ ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തില്‍ എത്തിയ 1600 ഓളം രോഗികളില്‍ നടത്തിയ പഠനത്തില്‍ അവര്‍ ഈ ഭക്ഷണസാധനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് കുടല്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. വൈറ്റ് ബ്രെഡ് കഴിക്കുന്നതും മദ്യം കഴിക്കുന്നതും വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.