ന്യൂയോര്‍ക്ക്: ലോകത്ത് മനുഷ്യരെ ഏറെ വലയ്ക്കുന്ന ഒരു രോഗമാണ് പ്രമേഹം. ഇത് പിടികൂടിക്കഴിഞ്ഞാല്‍ അവരുടെ ജീവിതത്തിലെ എത്രയെത്ര കാര്യങ്ങളാണ് മാറിമറിയുക എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇന്‍സുലിന്റെ കുറവാണ് ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണം. ചിലര്‍ക്ക് കുട്ടിക്കാലത്ത്് തന്നെ ശരീരം ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കാത്തത് കാരണം പ്രമേഹം പിടിപെടുന്നതും സാധാരണമാണ്. എന്നാല്‍ അഞ്ചാം വയസില്‍ പ്രമേഹരോഗിയായ ഒരാള്‍ക്ക് ഇനി മുതല്‍ ഇന്‍സുലിന്‍ കുത്തിവെയ്പ് എടുക്കേണ്ട ആവശ്യമില്ല.

ടൈപ്പ്-1 ഡയബെറ്റിക്സിന് വിരാമം കുറിക്കുന്ന സെല്‍ ട്രാന്‍സ്പ്ലാന്റ് വന്‍വിജയമായി മാറിയിരിക്കുകയാണ്. അമേരിക്കയില്‍ നടന്ന സ്വീഡന്‍കാരന്റെ പ്രമേഹ ശസ്ത്രക്രിയ ലോകമെമ്പാടും പ്രതീക്ഷ നല്‍കുകയാണ്. സ്വീഡനില്‍ നിന്നുള്ള 42 വയസ്സുള്ള ഈ വ്യക്തിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയിരുന്നു. ഇത് കാരണം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാക്കി. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് ദിവസേന ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കേണ്ട ആവശ്യമില്ല.

കൂടാതെ യാതൊരു ടെന്‍ഷനും കൂടാതെ ഇദ്ദേഹത്തിന് മധുരം കഴിക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്. ഇക്കാര്യം ഒരു മെഡിക്കല്‍ ജേര്‍ണലിലാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ വ്യക്തിക്ക് ഐലറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളാണ് ഐലറ്റ് സെല്ലുകള്‍. രോഗിയുടെ കൈത്തണ്ടയിലെ പേശികളില്‍ തുടര്‍ച്ചയായി കുത്തിവയ്പ്പുകള്‍ നടത്തിയാണ് ഇത് ചെയ്തത്.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍, ട്രാന്‍സ്പ്ലാന്റ് ചെയ്ത കോശങ്ങളോട് ശരീരം പ്രതികരിക്കുകയും സ്വന്തമായി ഇന്‍സുലിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് സാധാരണയായി ഭക്ഷണത്തിനു ശേഷമാണ് സംഭവിക്കുന്നത്. നേരത്തേയും നിരവധി രോഗികളില്‍ ഐലറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ നടത്തിയിട്ടുണ്ടെങ്കിലും, ശരീരം അവയെ നിരസിക്കാതിരിക്കാന്‍ തന്റെ ഐലറ്റ് സെല്ലുകള്‍ ജനിതകമായി എഞ്ചിനീയറിംഗ് ചെയ്ത ആദ്യത്തെ വ്യക്തി ഈ മനുഷ്യനായിരുന്നു.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും അപകടകരമായ അണുബാധകള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ ഇത് അദ്ദേഹത്തെ ഏറെ സഹായിച്ചു. ഏകദേശം 1.6 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ടൈപ്പ് 1 പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 32 ദശലക്ഷം അമേരിക്കക്കാരെ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹത്തേക്കാള്‍ വളരെ കുറവാണ്. ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.