വെരിക്കോസ് വെയിന്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഓര്‍മ്മാശക്തി ഇല്ലാതാക്കുന്ന രോഗമായ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. കൊറിയയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. വെരിക്കോസ് വെയിന്‍ പ്രശ്നമുള്ള അമ്പതിനായിരത്തോളം പേരില്‍ നിന്നാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച ഡാറ്റാ ശേഖരിച്ചത്. ഇവര്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത 23.5 ശതമാനം കൂടുതലാണെന്നാണ് ഗവേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

ഈ രോഗാവസ്ഥക്ക് കാരണം ആയേക്കാവുന്ന പ്രായം, ലിംഗഭേദം, ഭാരം, പുകവലി മദ്യപാനം തുടങ്ങിയ ഘടകങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ വളരെ വിശദമായി വിശകലനം ചെയ്തതിന് ശേഷമാണ് ഈ അപകട സാധ്യത ശരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വെരിക്കോസ് വെയിനിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്‍മാരിലെ പുകവലിക്കാര്‍ക്കും അമിത മദ്യപാനികള്‍ക്കും ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഗവേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.

ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ട ആവശ്യം ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ രക്തപ്രവാഹത്തില്‍ ഉണ്ടാകുന്ന തടസമാണ് വെരിക്കോസ് വെയിനിനെ കൂടുതല്‍ വഷളാക്കുന്നത്. ഈ അവസ്ഥയും ഡിമെന്‍ഷ്യയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വെരിക്കോസ് വെയിനുകള്‍ ശരീരത്തിനുളളില്‍ പല ഭാഗങ്ങളിലും മുഴകള്‍ സൃഷ്ടിക്കാറുണ്ട്്. ഇതും അവരെ ഡിമെന്‍ഷ്യാ ബാധിതര്‍ ആക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മുഴകള്‍ തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്ന പ്രക്രിയയെ സഹായിക്കും എന്നും തെളിഞ്ഞിട്ടുണ്ട്. കൊറിയയിലെ ശരാശരി 56 വയസ്സ് പ്രായമുള്ള 396,767 പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ ഡാറ്റയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. ഇവരില്‍ ഏകദേശം 5,000 പേര്‍ക്ക് വെരിക്കോസ് വെയിനുകള്‍ ഉണ്ടായിരുന്നു. പതിമൂന്ന് വര്‍ഷക്കാലമാണ് വെരിക്കോസ് ബാധിതരെ നിരീക്ഷിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. ഗവേഷണം പൂര്‍ത്തിയാകുമ്പോള്‍ ഇവരില്‍ പതിനാല് ശതമാനം പേര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

എ്ന്നാല്‍ ഈ ഗവേഷണത്തിനും നിരവധി പരിമിതികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രധാനമായും പഠനം നിരീക്ഷണപരമായിരുന്നു. വെരിക്കോസ് വെയിനുകളും ഡിമെന്‍ഷ്യയും തമ്മിലുള്ള ബന്ധം ഡാറ്റയില്‍ പരാമര്‍ശിക്കുന്നു എങ്കിലും ഇക്കാര്യം ശാസ്ത്രീയമായി

തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ ഉപയോഗിച്ച ഡാറ്റ രോഗികളില്‍ വെരിക്കോസ് വെയിനുകളുടെ സാന്നിധ്യം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

രോഗാവസ്ഥയുടെ തീവ്രത ഇതില്‍ ഇല്ല എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. യുകെയിലെ നാല് പുരുഷന്മാരില്‍ ഒരാള്‍ക്കും മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്കും വെരിക്കോസ് വെയിനുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയില്‍ 11 ദശലക്ഷം പുരുഷന്മാരും 22 ദശലക്ഷം സ്ത്രീകളും വെരിക്കോസ് വെയിന്‍ ബാധിച്ചവരാണ്.