ലോകത്തെ ഏറ്റവും വലിയ കൊലയാളിയായ മലേറിയ എയര്‍പോര്‍ട്ട് ലഗേജിലൂടെയും പടരാം; ആഫ്രിക്കയിലും ഏഷ്യയിലും നിലനിന്ന രോഗം പാശ്ചാത്യ രാജ്യങ്ങളിലേക്കും പടരുന്നുഗം ബാധിച്ച കൊതുകുകളുടെ കടിയിലൂടെ പടരുന്ന മലേറിയ രോഗം വിമാനങ്ങള്‍ വഴിയും, ലഗേജ് വഴിയും എന്തിനധികം, തപാല്‍ വഴിയും പടരാമെന്ന് റിപ്പോര്‍ട്ട്. സ്യൂട്ട്‌കേസ് മലേറിയ അഥവാ ഒഡിസ്സീന്‍ മലേറിയ എന്നറിയപ്പെടുന്ന ഈ തരം മലേറിയ ഇപ്പോള്‍ യൂറോപ്പിലാകെ ബാധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയിലാണ് വ്യാപനത്തിന് ശക്തി വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

യൂറോപ്പില്‍ നിന്നും 1970 കളില്‍ തന്നെ മലേറിയ തുടച്ചു നീക്കിയിരുന്നു. പിന്നീട് മലേറിയ ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര പോയി തിരികെ എത്തുന്നവരില്‍ മാത്രമാണ് ഇത് കണ്ടുവന്നിരുന്നത്. എന്നാല്‍, യാത്ര വഴിയല്ലാതെ പകരുന്ന മലേറിയ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യാത്രകഴിഞ്ഞെത്തിയ ഒരു രോഗബാധിതനെ കടിച്ച കൊതുക് കടിക്കുക വഴി ഇത് പടരാം. അതുപോലെ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പടരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റൊന്നാണ് ഒഡിസ്സീന്‍ മലേറിയ.

യൂറോപ്പില്‍ 1969 നും 2024 ജനുവരിക്കും ഇടയിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഡിസ്സീന്‍ മലേറിയകളുടെ വിശദാംശ്ങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഒരു പഠനം നടത്തുകയുണ്ടായി. യു കെ ഉള്‍പ്പടെ ഒന്‍പത് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 145 കേസുകളാണ് പഠന വിധേയമാക്കിയത്. അതില്‍ 32 കേസുകള്‍ വിമാനത്താവളങ്ങള്‍ വഴിയും ലഗേജുകള്‍ വഴിയും എത്തിയതാണെന്നാണ് കണ്ടെത്തിയത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എയര്‍പോര്‍ട്ട് , ലഗേജ് മലേറിയകളുടെ കേസുകള്‍ ഏറി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ പശ്ചിമ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ മൂന്നില്‍ ഒന്നും ഈ വിഭാഗത്തില്‍ പെടുന്നവയായിരുന്നു. 40 വയസ്സില്‍ താഴെയുള്ളവരിലാണ് ഈ വിഭാഗത്തില്‍ പെടുന്ന മലേറിയ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. പുരുഷന്മാരിലാണ് സ്ത്രീകളേക്കാള്‍ കൂടുതലായി ഇത് കണ്ടെത്തുന്നത്. പഠനവിധേയമാക്കിയ 145 കേസുകളില്‍ എട്ട് പേര്‍ മാത്രമായിരുന്നു മരണമടഞ്ഞത്.

വിമാനത്തിനുള്ളില്‍ കീടങ്ങള്‍ ഉണ്ടാകരുത് എന്ന കര്‍ശന നിയമം വഴി മാത്രമെ ഇത് പടരുന്നത് തടയാന്‍ കഴിയുകയുള്ളു എന്ന് ഇക്കാര്യത്തില്‍ മറ്റൊരു പഠനം നടത്തിയ ഫ്രാന്‍സില്‍ ഗവേഷകര്‍ പറയുന്നു. മാത്രമല്ല, യാത്ര ചെയ്യാത്തവരിലും കൂടെക്കൂടെ പനി അനുഭവപ്പെട്ടാല്‍ തദ്ദേശീയമായി പടര്‍ന്ന മലേറിയ ആകാനുള്ള സാധ്യത കൂടി ചികിത്സിക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ പരിഗണിക്കണം എന്നും അവര്‍ പറയുന്നു.