മുംബൈ: പ്രശസ്ത ഇൻസ്റ്റലേഷൻ കലാകാരി ഹേമ ഉപാധ്യായുടെയും അവരുടെ അഭിഭാഷകന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളുടെ വിവരങ്ങൾ മാത്രമേ പൊലീസ് പുറത്തുവിട്ടിട്ടുള്ളൂ. ശിവകുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമെന്നാണ് അവരിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ പൊലീസ് ഇതിനെ പൂർണ്ണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. സംഭവത്തിൽ ഹേമയുടെ ഭർത്താവ് ചിന്തൻ ഉപാധ്യയ്ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾ പൂർണ്ണമായും കുറ്റക്കാരനല്ലെന്ന് പറയാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്.

അറസ്റ്റിലായവരിൽ നിന്ന് ഹേമയുടെ എ.ടി.എം കാർഡും തിരിച്ചറിയൽ കാർഡും മറ്റ് വസ്തുക്കളും കണ്ടെടുത്തതായി കേസ് അന്വേഷിക്കുന്ന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മേധാവി അമിത് പതക് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തു വരുന്നതായും പതക് അറിയിച്ചു. ഹേമയെയും അഭിഭാഷകനെയും കൊല്ലുന്നതിനും മൃതദേഹം അഴുക്കു ചാലിൽ ഉപേക്ഷിക്കുന്നതിനും മുഖ്യപ്രതിയെ സഹായിച്ചവരാണ് അറസ്റ്റിലായതെന്ന് പതക് പറഞ്ഞു. വാരണാസിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം വാരണാസിയിലേക്ക് കടന്ന പ്രതികളെക്കുറിച്ച് മുംബൈ പൊലീസ്, വാരണാസി പൊലീസിന് വിവരം കൈമാറിയിരുന്നു.

ഹേമ ചിത്രങ്ങൾ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ചാർകോപ് വെയർഹൗസ് ഉടമ ഗോട്ടുവാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ച് ലക്ഷം രൂപ പങ്കു വെക്കുന്നതിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വെയർഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ഊർജിത ശ്രമം നടത്തുന്നുണ്ട്. ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച അവസാന കോളുകൾ ചാർകോപ് വെയർഹൗസിനും കാണ്ഡിവാലിക്കും ഇടയിലുള്ള ടവറിലായിരുന്നു. വെള്ളിയാഴ്ച 8.30നോടടുത്ത് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഗോട്ടു പിടിയിലായാലെ ഹേമയുടെ ഭർത്താവിന്റെ പങ്കിൽ ്‌വ്യക്തത വരൂ. 

പ്രതിയെക്കുറിച്ചുള്ള സൂചന നൽകിയത് മുംബൈയിലെ ട്രക്ക് ഡ്രൈവറാണ്. ഇദ്ദേഹമായിരുന്നു പ്രതികളെ മൃതദേഹങ്ങളടങ്ങിയ പെട്ടികളടക്കം മാലിന്യം തള്ളുന്ന സ്ഥലത്തെത്തിച്ചത്. പ്രതികൾ കുറച്ച് മാലിന്യം തള്ളാനുണ്ടെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി തന്നെ സമീപിക്കുകയായിരുന്നു എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിറ്റേന്ന് പത്രം വായിച്ചപ്പോഴാണ് തന്റെ ട്രക്കിൽ കയറ്റിയത് മൃതദേഹങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അപ്പോൾത്തന്നെ വിവരം ട്രക്ക് ഉടമസ്ഥൻ വഴി പൊലീസിനെ അറിയിച്ചു. ഇയാൾ നൽകിയ വിവരങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. കേസിൽ ഡ്രൈവറായിരിക്കും മുഖ്യസാക്ഷി.

ശനിയാഴ്ച വൈകീട്ടാണ് ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങൾ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം ചരടുകൊണ്ട് കെട്ടിയാണ്കാർഡ്‌ബോർഡ് പെട്ടിയിലാക്കിയത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ധനൂകർ വാഡി പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള അഴുക്കുചാലിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെട്ടി കണ്ട തൂപ്പുകാരനാണ് പൊലീസിനെ വിവരമറിയിച്ചത്. കേന്ദ്ര ലളിതകലാ അക്കാദമി, ഗുജറാത്ത് ലളിതകലാ അക്കാദമി എന്നിവയുടേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ചിത്രകാരിയും കൺടെംപററി ആർടിസ്റ്റുമാണ് ഹേമ ഉപാധ്യായ.