തിരുവനന്തപുരം: കേരളത്തിലെ കാൻസർ ചികിത്സാരംഗത്ത് നൂതന മാറ്റങ്ങൾക്ക് തുടക്കമിട്ട ഡോ എം. കൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റീജണൽ കാൻസർ സെന്ററിന്റെ സ്ഥാപക ഡയറക്ടറായ കൃഷ്ണൻ നായർ, ആർ.സി.സിയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ഗവേഷണ കേന്ദ്രമാക്കി മാറ്റി. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്ന അദ്ദേഹം ദേശീയ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും അനിശോചന സന്ദേശത്തിൽ സതീശൻ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി കുട്ടികൾക്കു വേണ്ടി സൗജന്യ കാൻസർ ചികിത്സ ആർ.സി.സിയിൽ ആരംഭിച്ചത് ഡോ കൃഷ്ണൻ നായരാണ്. കാൻസർ ചികിത്സാരംഗത്തെ നിസ്തുല സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.