ന്യൂഡൽഹി: അസമും മിസോറാമും സംഘർഷത്തിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് അശാന്തി പടർത്തുമോ എന്ന് സംശയങ്ങൾ സജീവം. ഇതിനിടെ അതിർത്തിയിൽ സമാധാനത്തിന് ശ്രമിക്കുകയാണ് ഇന്ത്യയും ചൈനയും. പഴയ അടിയും പിടിയുമെല്ലാം മറന്ന് ഒരുമിക്കാനുള്ള നീക്കം.

ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) വടക്കൻ സിക്കിം മേഖലയിൽ ഹോട്ട്ലൈൻ സ്ഥാപിച്ചത് കൂടുതൽ അടുക്കാനാണ്. അതിർത്തികളിലെ വിശ്വാസവും സൗഹാർദപരമായ ബന്ധവും മെച്ചപ്പെടുത്തുന്നതിനായി ഹോട്ട്ലൈൻ സ്ഥാപിച്ചതായി ഇന്ത്യൻ ആർമിയുടെ പ്രസ്താവനയിൽ പറയുന്നു.

ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്ലൈൻ സ്ഥാപിച്ചത്. കമാൻഡർ തലത്തിലുള്ള ആശയവിനിമയത്തിന് ഇരുരാജ്യങ്ങൾക്കും മികച്ച സംവിധാനങ്ങളുണ്ടെന്നും വിവിധ മേഖലകളിലെ ഈ ഹോട്ട്ലൈനുകൾ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സഹായിക്കുമെന്നും ഇന്ത്യ വിലയിരുത്തുന്നു. വളരെ ശുഭകരമായ തീരുമാനമാണ് ഇതെന്ന് അന്താരാഷ്ട്ര സമൂഹവും വിലയിരുത്തുന്നു.

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകൾ നടന്നിരുന്നു. ശനിയാഴ്ചയും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തി. ഹോട്ട്ലൈൻ സ്ഥാപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഇടയാക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.

യഥാർഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഉദ്ഘാടനചടങ്ങിൽ ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ പങ്കെടുത്തു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഹോട്ട്‌ലൈൻ വഴി കൈമാറി. 2020 ജൂണിൽ ഗാൽവൻ താഴ് വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ഏറ്റുമുട്ടിയതോടെയാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നത്.

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകൾ നടന്നിരുന്നു. ശനിയാഴ്ചയും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തിയിരുന്നു.