വെണ്ണക്കൽ കൊട്ടാരമാണ് താജ്മഹൽ. തൂവെള്ള മാർബിളിൽ തീർത്ത ലോകാത്ഭുതം. എന്നാൽ, താജ്മഹലിന്റെ നിറം പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. പലഭാഗങ്ങളിലും തവിട്ടുനിറമായിക്കഴിഞ്ഞു. നമ്മുടെ പുരാവസ്തു വകുപ്പിന് ഇക്കാര്യത്തിൽ വലിയ താത്പര്യമൊന്നുമില്ലെങ്കിലും വിദേശികൾക്ക് അങ്ങനെയല്ല. താജ്മഹലിന്റെ നിറവ്യത്യാസത്തെ സഗൗരവം കാണുകയാണ് അവർ.

അറ്റ്‌ലാന്റയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുള്ള ഗവേഷകരാണ് താജ്മഹലിന്റെ നിറവ്യത്യാസത്തെക്കുറിച്ച് ഗവേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിൽ മരക്കഷ്ണങ്ങളും മാലിന്യങ്ങളും മറ്റും കത്തിക്കുന്നുകൊണ്ടുണ്ടാകുന്ന പുകയും കരിയും പൊടിപടലങ്ങളും മാർബിളിന് നിറവ്യത്യാസം വരുത്തുകയാണെന്ന് അവർ പറയുന്നു. പുകയും പൊടിപടലങ്ങളും മാർബിൾ പ്രതലത്തിൽ പറ്റിപ്പിടിച്ചുകഴിഞ്ഞാൽ, അവ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്യുകയും മാർബിളിന്റെ വെള്ളനിറം തവിട്ടുനിറമായി മാറുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

മാർബിൾ പ്രതലത്തിൽ പതിഞ്ഞിരിക്കുന്ന പൊടിപടലങ്ങളും കരിയും കഴുകിയോ മറ്റോ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും അവർ പറയുന്നു. നിലവിൽ, താജ്മഹലിന്റെ മകുടങ്ങൾ കളിമണ്ണുപയോഗിച്ച് പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ, ഇതുപേക്ഷിച്ച് പുതിയ ആവരണം തീർക്കും.

എന്നാൽ, ഈ രീതികൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ഗവേഷകർ പറയുന്നു. നാലര നൂറ്റാണ്ടിലേറെ പഴക്കമുള്ള മന്ദിരത്തിന്റെ സംരക്ഷണത്തിന് അവരുടെ കണ്ടെത്തൽ പ്രയോജനപ്രദമാകുമെന്നും അവർ കരുതുന്നു. വളരെച്ചെറിയ കണികളായാണ് ഈ പൊടിപടലങ്ങൾ മാർബിൾ പ്രതലത്തിൽ പറ്റിപ്പിടിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസ്സർ മൈക്ക് ബെർഗിൻ പറയുന്നു.

തുടയ്ക്കുന്നതുകൊണ്ടോ വെള്ളമുപയോഗിച്ച് കഴുകുന്നതുകൊണ്ടോ പൊടിപടലങ്ങൾ നീങ്ങുകയില്ലെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, വെള്ളത്തിലലിഞ്ഞുപോകുന്ന തരം പൊടിപടലങ്ങളുമല്ല അത്. തുടർച്ചയായി കഴുകി വൃത്തിയാക്കുന്നതും താജ്മഹൽ പോലെ പഴക്കമുള്ള മന്ദിരത്തിന് കേടുപാടുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മാലിന്യങ്ങൾ വരുന്നത് എവിടെനിന്ന് എന്ന് കണ്ടെത്തി അതൊഴിവാക്കുകയാണ് വേണ്ടതെന്നും മൈക്ക് ബെർഗിൻ പറയുന്നു.