ഹൈദരാബാദ്: ഗർഭച്ഛിദ്രത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി രക്തസ്രാവത്തെ തുടർന്ന് മരിച്ചു. എൻജിനീയറിങ് വിദ്യാർത്ഥിനിയായ പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

സ്വകാര്യആശുപത്രിയിൽ ഞായറാഴ്ച രാത്രിയിലാണ് പെൺകുട്ടിയെ ഗർഭമലസിപ്പിക്കാൻ പ്രവേശിപ്പിച്ചത്. പെൺകുട്ടി അഞ്ചു മാസം ഗർഭിണിയായിരുന്നു. പെൺകുട്ടിയുടെ കാമുകനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗർഭം അലസിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോൾ പെൺകുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

ചികിത്സാപിഴവിന് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പെൺകുട്ടിയുടെ പിതാവ് വനസ്ഥലിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഗർഭമലസിപ്പിക്കലിനും പെൺകുട്ടിയോടുള്ള വഞ്ചനയ്ക്കും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഒരു ഫോട്ടോഗ്രാഫറുമായി പെൺകുട്ടി ശാരീരികബന്ധം പുലർത്തിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആശുപത്രി അധികൃതരെയും പെൺകുട്ടിയുടെ കാമുകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.