ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഓഫീസിലും പരിശോധന നടത്തി ആദായ നികുതി വകുപ്പ്. മുംബൈയിലും ലഖ്നൗവിൽ സോനുവുമായി ബന്ധപ്പെട്ട കമ്പനിയിലുമുൾപ്പെടെ ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പകപോക്കലെന്ന് ആരോപിച്ച് ആദായനികുതി വകുപ്പിനെതിരേ വിമർശനങ്ങളുമായി ആംആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തുവന്നു.

അടുത്തിടെ ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാൻഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയെന്നത് ശ്രദ്ധേയമാണ്. എന്നാൽ രാഷ്ട്രീയ പ്രവേശനമുൾപ്പെടെയുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ അന്ന് സോനു സൂദ് വിസമ്മതിച്ചിരുന്നു. രാഷ്ട്രീയമായി ഒരു പ്രസ്താവന സോനു സൂദ് നടത്തിയിട്ടില്ലെങ്കിലും അടുത്ത വർഷം പഞ്ചാബിൽ അദ്ദേഹം എ.എ.പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

അതേസമയം, ആദായനികുതി വകുപ്പിന്റെ പ്രവൃത്തിയിൽ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷണമായി മാത്രമേ ഇതിനെ കാണ്ടേതുള്ളൂവെന്നും റെയ്ഡ് എന്ന് പറയാൻ കഴിയില്ലെന്നും ബിജെപി പ്രതികരിച്ചു. സോനു സൂദ് തെറ്റായി എന്തെങ്കിലും ചെയ്തു എന്ന് ഈ പരിശോധനകൊണ്ട് അർത്ഥമില്ലെന്നും ബിജെപി വക്താവ് ആസിഫ് ഭാമ്ല കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനകാലത്ത് സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്ത ബോളിവുഡിലെ ഈ 'സ്ഥിരം വില്ല'ന് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

ലക്ഷക്കണക്കിനാളുകൾ ആദരവോടെയും ദൈവതുല്യനായും കാണുന്ന ഒരാളെ ഇത്തരത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പകപോക്കലാണെന്ന് രാജീവ് ഛദ്ദ പറഞ്ഞു. ശിവസേനയും വിമർശനവുമായി രംഗത്ത് വന്നു. സോനു സൂദിനെതിരെ പരിശോധന നടത്തേണ്ട എന്തെങ്കിലും തെറ്റ് അദ്ദേഹം ചെയ്തുവെന്ന് കരുതുന്നില്ലെന്നാണ് ശിവസേനയുടെ പ്രതികരണം.