പൂണെ: നാലു വയസ്സുകാരനെയും മാതാപിതാക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. 35 കാരനായ ഐടി പ്രൊഫഷണൽ ജയേഷ് പട്ടേലും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ കുട്ടിയുടെ മരണത്തിന് കാരണമറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കുഞ്ഞിനെ മരിച്ച നിലയിൽ തറയിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. പൂണെയിലെ ബാനർ മേഖലയിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയാണ് ജയേഷ് പട്ടേൽ. ജയേഷിന്റെ ഭാര്യ ഭൂമിക (30), മകൻ നക്ഷ് (4) എന്നിവരാണ് മരിച്ചത്. വീടിന്റെ വാതിൽ തുറക്കാത്ത നിലയിൽ കിടന്നതോടെയാണ് സംശയം തോന്നിയ പരിസരവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

ഭാര്യയും ഭർത്താവും വീടിന്റെ സീലിങിൽ തൂങ്ങി മരിച്ചനിലയിലും കുട്ടിയെ തറയിൽ ജീവനില്ലാത്ത നിലയിലും കണ്ടെത്തുകയായിരുന്നു. നക്ഷ് മരിച്ചതെന്ന് എങ്ങനെയെന്നറിയാൻ പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കുഞ്ഞിന്റെ അസുഖത്തിൽ ജയേഷ് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതായി പൊലീസ് പറയുന്നു. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്.