ശ്രീനഗർ: വീണ്ടും പാക്കിസ്ഥാനിലേക്ക് ഇന്ത്യയുടെ മിന്നൽ ആക്രമണം. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചിരുന്നു. നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് തരിച്ചടിയായിരുന്നു മിന്നൽ അക്രമണം. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

പാക് റേഞ്ചേഴ്സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുൾ റെഹ്മാൻ, എം. ഉസ്മാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്. നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താൻ ഉത്തരവ് നൽകിയിരുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാക് മാധ്യമങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്. നിയന്ത്രണ രേഖയിൽ ദിവസങ്ങളായി ഇന്ത്യാ- പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.

അതേസമയം നിയന്ത്രണരേഖ മറികടന്ന വിവരം പാക്കിസ്ഥാൻ സമ്മതിച്ചിട്ടില്ല. ഇന്ത്യയും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.ഇന്ത്യാ-പാക് അതിർത്തിയിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. രജൗറി ജില്ലയിൽ യഥാർഥ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് വെടിവയ്പുണ്ടായതിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. കഴിഞ്ഞദിവസം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി തുടരുകയാണ്.

പാക് അധീന കശ്മീരിലെ റാവൽകോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാക്കിസ്ഥാൻ പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തിൽ നാല് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം ഇന്ത്യ പാക് പോസ്റ്റുകൾക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആക്രമണത്തിൽ ഒരു പാക് സൈനികൻ കൊല്ലപ്പെട്ടിരുന്നു.

ഝംഗർ സെക്ടർ, പുഞ്ച് ജില്ലയിലെ ഷാംപുർ എന്നിവിടങ്ങളിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യൻ സേന അറിയിച്ചിരുന്നു. വെടിവയ്പിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഭീകരർ അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കി. തീവ്രവാദികൾക്ക് നുഴഞ്ഞു കയറാൻ സാഹചര്യമൊരുക്കാനാണ് വെടിവയ്‌പ്പെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള ഭീകരരുടെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് പാക് സൈന്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യയും തിരിച്ചടി ശക്തമാക്കിയത്. നിരീക്ഷണവും ശക്തമാക്കി. പാക്കിസ്ഥാനെതിരെ കടുത്ത നടപടികൾ ഇന്ത്യൻ സൈന്യം തുടരുമെന്ന് സൂചനയുണ്ട്. രാജ്യത്ത് അതീവ ജാഗ്രതയും പ്രഖ്യാപിക്കും.

വെടി നിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടിക്കാൻ തന്നെയാണ് സേനയുടെ തീരുമാനം. ഇതിനെ സർക്കാരും അനുകൂലിക്കുന്നുണ്ട്. കുറച്ചു കാലമായി കാശ്മീർ സമാധാനത്തിലേക്ക് മടങ്ങുകയാണ്. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനാണ് പാക് ശ്രമം. ഇതിന് കൂടുതൽ തീവ്രവാദികളെ അതിർത്തി കടത്തി വിടാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അതിർത്തിയിൽ ഉടനീളം നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം, പഞ്ചാബിലെ അഞ്ജന സെക്ടറിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിസ്എഫ് വധിച്ചിരുന്നു. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജില്ലയിലുണ്ടായിരുന്ന സമയത്തായിരുന്നു രജൗറിയിലെ പാക്ക് വെടിവയ്പ്.

നിയന്ത്രണരേഖയിൽനിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാൻ ഇന്ത്യൻ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഏപ്രിലിലും രണ്ടു സൈനികരെ നിയന്ത്രണരേഖയ്ക്കു സമീപം വധിച്ചിരുന്നു. മൃതദേഹം വികൃതമാക്കുകയും ചെയ്തു. പാക്ക് അതിർത്തി രക്ഷാസേന തന്നെയാണ് അന്നും ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യയുമായി യുദ്ധമല്ല, സമാധാനമാണ് വേണ്ടതെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ആക്രമണം.