ജമ്മു: അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. അതിർത്തിക്കപ്പുറത്ത് നിന്ന് മോർട്ടാർ ഷെല്ലുകൾ തൊടുക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യൻ സൈന്യം തകർത്തു.

ഇന്ത്യയുടെ മിന്നലാക്രമണത്തിൽ 15 പാക്കിസ്ഥാനി റേഞ്ചേഴ്സ് സേനാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബുധനാഴ്ച അർധരാത്രിയായിരുന്നു ആക്രമണം.കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പോസ്റ്റുകൾ നേരെ തുടർച്ചയായി പാക് ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു ബിഎസ്എഫ് സൈനികൻ വീരമൃത്യു വരിച്ചു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിർത്തിക്കുള്ളിൽ നിന്ന് തന്നെ പാക് താവങ്ങൾ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്.

ഇതിനിടെ ജമ്മുവിലെ ആർഎസ് പുരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദിയേയും അതിർത്തി രക്ഷാസേന വധിച്ചു.അർണിയ സെക്ടറിലെ നികോവൽ ബോർഡർ ഔട്ട്‌പോസ്റ്റിൽ രാവിലെ അഞ്ചേമുക്കാലോടെ രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യൻ സൈന്യം വെടിവയ്പ് ആരംഭിച്ചതായി ബിഎസ്ഫ് ഐജി റാം അവ്തർ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ തിരിച്ചും വെടിവച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. മറ്റ് രണ്ടുപേർ രക്ഷപ്പെട്ടു.

അതിനിടെ, ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഭീകരാക്രമണത്തിനും പാക് സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി മാത്രം പാക്കിസ്ഥാന്റെ രണ്ട് പോസ്റ്റുകൾ തകർത്തതായി സൈന്യം അറിയിച്ചു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നിൽ പാക്ക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു. ഈ വർഷം ആദ്യമുണ്ടായ പാക്ക് വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.