ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിന് ശേഷം ആറ് വിക്കറ്റിന് 188 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നിലവിൽ ഒൻപത് വിക്കറ്റിന് 245 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയ്ക്ക് 218 റൺസിന്റെ ലീഡായി. ഹനുമ വിഹാരി (20), മുഹമ്മദ് സിറാജ് (0) എന്നിവരാണ് ക്രീസിൽ.

രണ്ടിന് 85 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ അർധ സെഞ്ചുറി പൂർത്തിയാക്കിയ അജിൻക്യ രഹാനെ (58), ചേതേശ്വർ പൂജാര (53) എന്നിവരുടെ ചെറുത്ത് നിൽപ്പാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 111 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് രഹാനെ- പൂജാര സഖ്യം പിരിഞ്ഞത്. മനോഹരമായി കളിച്ചുവരികയായിരന്ന രഹാനെ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെയ്ൽ വെറൈന്നേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നാതിയിരുന്നു രഹാനെയുടെ ഇന്നിങ്സ്.

വൈകാതെ പൂജാരയും രഹാനെയുടെ പാത പിന്തുടർന്നു. റബാദയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു പൂജാര. 10 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. റിഷഭിന് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച്. അശ്വിൻ ആക്രമിച്ചാണ് കൽച്ചത്. 14 പന്തിൽ രണ്ട് ഫോർ ഉൾപ്പെടെയാണ് താരം 16 റൺസെടുത്തത്. എന്നിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി.

ഇതോടെ ഷാർദ്ദൂൽ ഠാക്കൂർ- വിഹാരി കൂട്ടുകെട്ടിലായി ഇന്ത്യയുടെ പ്രതീക്ഷ. വിഹാരിയെ കാഴ്ചക്കാരനായി നിർത്തി ഠാക്കൂർ ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്‌കോർ 200 പിന്നിട്ടു. 24 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 28 റൺസ് എടുത്ത് നിൽക്കെ ഠാക്കൂർ ജാൻസന്റെ പന്തിൽ പുറത്തായി. പിന്നാലെ ക്രീസിൽ എത്തിയ മുഹമ്മദ് ഷാമിയെ സ്‌കോർ ബോർഡ് തുറക്കും മുമ്പെ ജാൻസൺ പുറത്താക്കി. കഗിസോ റബാദയും ജാൻസണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്നലെ ക്യാപ്റ്റൻ കെ എൽ രാഹുൽ (8), മായങ്ക് അഗർവാൾ (23) എന്നിവുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായിരുന്നു. യഥാക്രമം മാർകോ ജാൻസണും ഡുവാനെ ഒലിവറിനുമായിരുന്നു വിക്കറ്റ്. നേരത്തെ, ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 27 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നേടിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 202 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 229ന് പുറത്തായി. മികച്ച നിലയിൽ പോയികൊണ്ടിരിക്കുകയായിരുന്ന ആതിഥേയരെ ഏഴ് വിക്കറ്റ് നേടിയ ഷാർദൂലാണ് ഒതുക്കിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. കീഗൻ പീറ്റേഴ്സൺ (62), തെംബ ബവൂമ (51) എന്നിവർ മാത്രമാണ് തിളങ്ങിയത്.

രാഹുൽ (50), ആർ അശ്വിൻ (46) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്. ജാൻസൺ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. റബാദ, ഒലിവർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ജൊഹന്നാസ്ബർഗിൽ ജയിച്ചാൽ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.