പത്ത് വർഷം കൊണ്ട് ഭരണം പിടിക്കാൻ സിപിഎമ്മിന് കഴിയുമോ? ഒരു സംശയവും വേണ്ട പറ്റും. സിപിഎം വിഭാവന ചെയ്യുന്ന ജനകീയ ജനാധിപത്യ വിപ്ലവം കൊണ്ട് തന്നെ അത് സാധിക്കും. ചെങ്കൊടി ഏന്തിക്കൊണ്ട് ഇന്ത്യയിലെ മുഴുവൻ കർഷകരും തൊഴിലാളികളും സിപിഎമ്മിന് പിന്നിൽ അണിനിരക്കും. എന്നാൽ രണ്ട് കാര്യം നിർബന്ധമാണ്. അവശേഷിക്കുന്ന ഭരകണം ഉപേക്ഷിക്കാൻ പിണറായി വിജയൻ തീരുമാനിക്കണം. ഇനി പത്ത് വർഷത്തേക്ക് ബംഗാളിലും, തൃപുരയിലും മാത്രമല്ല കേരളത്തിൽ പോലും ഭരണത്തിന് ഇല്ലെന്നു തീരുമാനിക്കണം. സാധിക്കുമോ?

അതാണ് മഹാരാഷ്ട്രയിലെ ജനകീയ കർഷക സമരം ഉയർത്തുന്ന പ്രധാന ചോദ്യം. ഇന്ത്യയിലെ 80 ശതമാനം വരുന്ന പാവപ്പെട്ടവന് വേണ്ടി ശബ്ദിക്കാൻ ഇന്നു പാർട്ടികൾ ഇല്ല. നേതാക്കൾ ഇല്ല, സംഘടനകൾ ഇല്ല. മുഖ്യ രാഷ്ട്രീയ പാർട്ടികൾ എല്ലാം കോർപ്പറേറ്റുകളുടെ പിണയാളുകളായി വ്യവസ്ഥവത്കരിച്ച് തൊഴിൽ നൽകി ക്യാപിറ്റലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്നു. ബാക്കി കുറെ പേർ ജാതിയും മതവും തിരിഞ്ഞ് വോട്ട് ബാങ്കായി വില പേശി ജീവിക്കുന്നു. ഇടത് പക്ഷം ആവട്ടെ വാലാട്ടി പട്ടികളെ പോലെ കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ ഓരം ചേർന്ന് കിട്ടാവുന്നത്രയും അധികാരത്തിന്റെ അപ്പക്കഷണവുമായി മുന്നേറുന്നു. അതിന് മാറ്റം വന്നിടത്തൊക്കെ വലിയ ചലനം ഉണ്ടാകുന്നു. മഹാരാഷ്ട്രയിലെ കർഷകർ സിപിഎമ്മിന് പിന്നിൽ അണി നിരന്നത് അങ്ങനെയാണ്.

ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥയിൽ അത്യാവശ്യമായി വേണ്ട മൂന്ന് രാഷ്ട്രീയ സംവിധാനങ്ങളുണ്ട്. ഒന്ന് തീവ്ര വലതുപക്ഷം, രണ്ട് മധ്യപക്ഷം, മൂന്ന് ഇടതുപക്ഷം. എല്ലാ രാജ്യങ്ങളും എടുത്തു പരിശോധിച്ചാൽ ഇത് ഉണ്ടാവും. മധ്യപക്ഷവും വലതുപക്ഷവുമായിരിക്കും ഭരണം കയ്യാളുന്നതും സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതും. അതാണ് ക്യാപ്പിറ്റലിസത്തിന്റെ പ്രത്യേകത. ഉൽപാദന വ്യവസ്ഥയെ അടിസ്ഥാനമാക്കി ഉണ്ടായിരിക്കുന്ന ലോകക്രമത്തിന് അത് അത്യാവശ്യമാണ്. എന്നാൽ ഇടതുപക്ഷം ഒരു തിരുത്തൽ ശക്തിയായി അവിടെ നന്നാലേ ഈ മധ്യ-വലത് രാഷ്ട്രീയത്തിന്റെ തിന്മകൾ ഇല്ലാതാകൂ. മറുപക്ഷത്ത് കോർപ്പറേറ്റുകളും മാധ്യമങ്ങളും അടിയുറച്ചുനിൽക്കുമ്പോൾ നിശബ്ദമാക്കപ്പെടുന്നത് പാവപ്പെട്ടവന്റേയും കർഷകന്റേയുമൊക്കെ ശബ്ദമായിരിക്കും. ഇത് ഉയർത്തിക്കൊണ്ടുവരികയെന്ന കടമ നിർവഹിക്കേണ്ടത് ഇടതുപക്ഷമാണ്. നിർഭാഗ്യവശാൽ 80 ശതമാനം കർഷകരുള്ള ഈ രാജ്യത്ത് ഇടതുപക്ഷം ഈ പാവങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് പകരം ഭരണം കയ്യാളാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നു. ഇതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.