- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പ്രാധാന്യമുള്ള കേസിൽ പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുന്നു; പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകുന്നില്ല; ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ ആർ.ബി.ശ്രീകുമാർ അടക്കം നാല് പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സിബിഐ ഹർജി സുപ്രീം കോടതിയിൽ

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ ആർ.ബി. ശ്രീകുമാറുൾപ്പെടെയുള്ള നാലു പ്രതികളുടെയും മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയിൽ ഹർജി നൽകി. ദേശീയ പ്രാധാന്യമുള്ള കേസാണെന്നും, പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സിബിഐ ഹർജിയിൽ വാദിക്കുന്നു. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ആർ.ബി.ശ്രീകുമാർ ഉൾപ്പടെയുള്ള പ്രതികൾക്ക് എതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ ആണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ വാദിക്കുന്നു.
പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുന്നതായും പല സാക്ഷികളും മൊഴി നൽകാൻ തയാറാകുന്നില്ലെന്നും ഹർജിയിൽ സിബിഐ പറയുന്നു. വി എസ്എസ്‌സിയിൽ കമാൻഡന്റ് ആയിരുന്ന കാലഘട്ടം മുതൽ ആർ.ബി.ശ്രീകുമാറിനെ അറിയാമെന്നും, അടുത്ത ബന്ധുവിന് ജോലി നൽകണമെന്ന ആവശ്യം നിരസിച്ചതിനാൽ ശ്രീകുമാറിന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും നമ്പി നാരായണൻ സിബിഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്ന് ശ്രീകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയിലുണ്ട്. ഇത്തരം ആരോപണങ്ങൾ തെളിയിക്കാൻ ശ്രീകുമാറുൾപ്പെടേയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്.


