പത്തനംതിട്ട: സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റിൽ വീണാ ജോർജ് എംഎൽഎയെ ചൊല്ലി രൂക്ഷമായ വാദപ്രതിവാദം. ഹൈക്കോടതിയിൽ നിലവിലുള്ള തെരഞ്ഞെടുപ്പ് കേസ് നടത്താൻ വീണയ്ക്ക് മൂന്നരലക്ഷം രൂപ അനുവദിക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശത്തെ എതിർത്ത് രൂക്ഷമായ ആരോപണങ്ങളുമായി സെക്രട്ടറിയേറ്റ് അംഗങ്ങൾ രംഗത്തു വന്നു.

പാർട്ടിക്കു മുകളിൽ വളർന്ന എംഎൽഎയ്ക്ക് ഒരു സഹായവും നൽകേണ്ട കാര്യമില്ലെന്ന് സെക്രട്ടറിയേറ്റംഗങ്ങൾ തുറന്നടിച്ചു. വീണയുടെ പോക്ക് പാർട്ടിയെ മാനിക്കാതെയാണെന്നും അത്തരത്തിൽ ഒരാളെ പാർട്ടി സഹായിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു യോഗത്തിലുയർന്നു വന്ന അഭിപ്രായം. ഇത്രയൊക്കെ എതിർപ്പുണ്ടായിട്ടും വീണയ്ക്ക് മൂന്നരലക്ഷം അനുവദിക്കാൻ ജില്ലാ സെക്രട്ടറി തീരുമാനമെടുപ്പിക്കുകയും ചെയ്തു.

സമുദായത്തിന്റെ പേരിൽ വോട്ട് തേടിയത് ചൂണ്ടിക്കാണിച്ചാണ് എതിർസ്ഥാനാർത്ഥി കെ ശിവദാസൻ നായരുടെ പോളിങ് ഏജന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ വി ആർ സോജി, വീണാ ജോർജിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത് തള്ളണമെന്ന് ആവശ്യപ്പെട്ട് എംകെ ദാമോദരൻ മുഖേന വീണ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

വീണയ്ക്ക് തെരഞ്ഞെടുപ്പ് ചെലവ് അനുവദിക്കണമെന്ന ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവാണ് തുടക്കമിട്ടത്. ഇതിനെ എതിർത്ത് ശക്തമായി രംഗത്തുവന്നത് തിരുവല്ലയിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗം സനൽകുമാറായിരുന്നു. വീണയ്ക്ക് എതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്. ജയിക്കാൻ വേണ്ടി മാത്രം പാർട്ടിയുടെ ലേബൽ ഉപയോഗിക്കുകയും ജയിച്ചതിനു ശേഷം അവർക്ക് തോന്നിയ രീതിയിൽ പ്രവർത്തിക്കുകയുമാണെന്നതാണ് മുഖ്യആക്ഷേപം.

സംസ്ഥാന സമിതിയംഗം ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ വിളിച്ചാൽ എംഎ‍ൽഎ ഫോൺ എടുക്കാറില്ല. നമ്പർ കണ്ട് തിരിച്ചു വിളിക്കുന്ന പതിവുമില്ല. പാർട്ടി പരിപാടികളിൽ നിന്നും പാർട്ടി പ്രവർത്തകർ ക്ഷണിക്കുന്ന പരിപാടികളിൽ നിന്നും എംഎൽഎ വിട്ടു നിൽക്കുകയാണ്. വരാമെന്നേൽക്കുന്ന പല പരിപാടികൾക്കും എംഎൽഎ എത്താറില്ല എന്ന രീതിയിലുള്ള രൂക്ഷമായ ആരോപണവും ഉയർന്നു.

ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള എല്ലാ പരിപാടികൾക്കും എംഎൽഎ ഉണ്ടാകാറുമുണ്ട്. പാർട്ടി ജില്ലാ നേതൃത്വത്തിന് നിയന്ത്രിക്കാനാകാത്ത വിധമാണ് വീണയുടെ പോക്ക്. ആറന്മുള സീറ്റ് വീണയ്ക്ക് നൽകാൻ വേണ്ടി കരുക്കൾ നീക്കുകയും അവരെ ജയിപ്പിക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മുതിർന്ന നേതാക്കളോട് ഒരു നന്ദി വാക്ക് പറയാൻ പോലും എംഎൽഎ തയാറായിട്ടില്ലെന്നും നേതാക്കൾ ആരോപണം ഉന്നയിച്ചു.

എന്നാൽ, ഇതെല്ലാം മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനെ എതിർക്കാൻ തന്നെയാണ് ഒരു വിഭാഗത്തിന്റെ നീക്കം. ജില്ലയിലെ തല മുതിർന്ന നേതാക്കളെല്ലാം വീണയ്ക്ക് എതിരായി മാറിയിരിക്കുകയാണ്. പരസ്യമായി അവർ പുറത്ത് ഇതു പ്രകടിപ്പിക്കുന്നില്ലെങ്കിലും എംഎൽഎയുടെ പോക്ക് പാർട്ടിക്കുള്ളിൽ ചർച്ചയാണ്.