ജയ്പൂർ: തുടർച്ചയായി മൂന്നു മണിക്കൂർ പെയ്ത മഴയിൽ രാജസ്ഥാനിലെ ജയ്പൂർ ന​ഗരത്തിൽ വെള്ളം പൊങ്ങിയതോടെ വലിയ ഭീഷണിയായി മാലിന്യങ്ങളും. പല സ്ഥലങ്ങളിലായി ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങൾ വെള്ളം പൊങ്ങിയതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തുകയായിരുന്നു. രൂക്ഷമായ വെള്ളപ്പൊക്കവും അതിനൊപ്പം മാലിന്യങ്ങൾ വന്ന് നിറഞ്ഞതും ന​ഗരവാസികളെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. നാം നൽകിയതെന്തോ അത് പ്രകൃതി തിരിച്ച് നൽകി എന്നാണ് ന​ഗരവാസികൾ മാലിന്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.

മൂന്നു മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ ജയ്പൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പൊതുവഴികളിലുൾപ്പെടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പ്രളയത്തിന്റെ പ്രതീതിയായി. ഇതേ തുടർന്ന് വെള്ളത്തിലായ പ്രദേശങ്ങളുടെ ചിത്രങ്ങളും വിഡിയോയും നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. അനവധി വാഹനങ്ങൾ വെള്ളത്തിലായി. ജയ്പൂർ നഗരത്തിൽ 132 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വരും ദിവസങ്ങളിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ ഈർപ്പക്കാറ്റ് തുടരുന്നതിനാൽ അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ് നൽകുന്നത്. ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലും കൊങ്കണിലെയും ഗോവയിലെയും മലനിരകളോടു ചേർന്നുള്ള പ്രദേശങ്ങളിലും നല്ല തോതിൽ മഴയുണ്ടാകുമെന്നാണു പ്രവചനം.

ഗുജറാത്തിൽ മഴക്കെടുതിയെ തുടർന്ന് ഇരുന്നൂറിലധികം റോഡുകളും 12 സംസ്ഥാനപാതകളും അടച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. കൂടുതൽ എൻ‌ഡി‌ആർ‌എഫ് സംഘങ്ങളുടെ സഹായം വേണമെങ്കിൽ നൽകാമെന്നു ഷാ അറിയിച്ചു. അസമിൽ നാലു ജില്ലകളിലായി 29,000ലേറെ പേർ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണ്. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ അസമിൽ ഈ വർഷം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങളുടെ എണ്ണം 138 ആയി. സീസണിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതിനു പിന്നാലെ ഡൽഹിയിൽ ഈർപ്പനില 95 ശതമാനമായി ഉയർന്നിരിക്കുകയാണ്.