കഴക്കൂട്ടം: പഴയ തലമുറയിലെ പ്രധാന സിനിമാ നടൻ ജയിംസ് സ്റ്റാലിൻ പെരേര (69) അന്തരിച്ചു. പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ള നടന്മാരുടെ സിനിമകളിൽ ഒരുകാലത്ത് സജീവ സാന്നധ്യമായിരുന്നു ജയിംസ് സ്റ്റാലിൻ പെരേര. കുർബാനയ്ക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം.

1970 ൽ സിനിമാരംഗത്ത് എത്തിയ സ്റ്റാലിൻ നൂറ്റമ്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീർ നായകനായ മോഹവും മുക്തിയും എന്ന സിനിമയിൽ നായിക ലക്ഷ്മിയുടെ അച്ഛനായി വേഷമിട്ടു ചലച്ചിത്ര രംഗത്തെത്തിയ ഇദ്ദേഹം വെള്ളായണി പരമു, ജംബുലിംഗം തുടങ്ങി എഴുപത്തിയഞ്ചോളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേഘം, കാക്കക്കുയിൽ തുടങ്ങിയ സിനിമകളിലാണ് അവസാനം അഭിനയിച്ചത്. അരക്കള്ളൻ മുക്കാൽകള്ളൻ, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മുദ്‌റമോതിരം എന്നിവയിലെ വേഷങ്ങൾ സിനിമയിൽ സജീവമാക്കി.

മുളമൂട്ടിൽ അടിമ, ഇത്തിക്കരപക്കി, ശത്രുസംഹാരം, തീക്കളി, രക്തസാക്ഷികൾ സിന്ദാബാദ്, ഒന്നാമൻ, മേഘം, കവർസ്‌റ്റോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാൽ ചിത്രമായ കാക്കക്കുയിലിലാണ് അവസാനം അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകൾക്ക് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 6.30ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻ പള്ളിയിൽ പ്രാർത്ഥിക്കുന്നതിനിടെ സ്റ്റാലിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഹെലൻ (മോളി), മക്കൾ: അനൂപ് സ്റ്റാലിൻ, രാജേഷ് സ്റ്റാലിൻ, മരുമക്കൾ: ആശ രാജേഷ്, സരിതാ അനൂപ്. സംസ്‌കാരം നാളെ രാവിലെ 10ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻ പള്ളിയിൽ നടക്കും.