ചെന്നൈ: ശശികലയും ദിനകരനും നേതൃത്വം നൽകുന്ന മന്നാർഗുഡി മാഫിയയെ പുറത്താക്കി അണ്ണാമ ഡിഎംകെ പാർട്ടിയിൽ അധികാരം പിടിച്ച് ഒ പനീർശെൽവവും ഇ പളനി സ്വാമിയും. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ. ശശികലയെ അണ്ണാ ഡിഎംകെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിർണായക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വി.കെ. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതായി പ്രമേയം പാസാക്കി.

എതിർ സ്വരമുയർത്തിയ ടി.ടി.വി. ദിനകരനേയും പാർട്ടിയിൽനിന്ന് പുറത്താക്കി. ദിനകരൻ നിയോഗിച്ച പാർട്ടി ഭാരവാഹികളേയും നീക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു. ജയലളിതയെ സ്ഥിരം ജനറൽ സെക്രട്ടറിയായി നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ജയലളിത നിയമിച്ച ഭാരവാഹികളും പാർട്ടിയിൽ നിലനിൽക്കുമെന്ന് അണ്ണാ ഡിഎംകെ പ്രമേയം വ്യക്തമാക്കി.

ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലാണ് യോഗം. തിങ്കളാഴ്ച രാവിലെ മുതൽ മദ്രാസ് ഹൈക്കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ രാത്രിയിലാണ് യോഗത്തിന് അനുമതി ലഭിച്ചത്. അതേസമയം, ശശികലയെ പിന്തുണയ്ക്കുന്ന 18 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല. പാർട്ടി ജനറൽ സെക്രട്ടറി ശശികലയാണെന്നും പളനിസ്വാമി വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന എംഎ‍ൽഎ.മാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ടി.ടി.വി. ദിനകരൻ മുന്നറിയിപ്പുനൽകിയിരുന്നു.

എടപ്പാടി-പനീർശെൽവം വിഭാഗങ്ങളുടെ ലയനശേഷം നടന്ന ആദ്യയോഗത്തിൽ 40 എംഎ‍ൽഎ.മാർ വിട്ടുനിന്നിരുന്നു. ഓഗസ്റ്റ് പത്തിനുതന്നെ ദിനകരനെ പാർട്ടിപദവിയിൽനിന്ന് പുറത്താക്കിയിരുന്നുവെന്നും അദ്ദേഹം നടത്തിയ പാർട്ടിഭാരവാഹികളുടെ നിയമനങ്ങൾ മുഴുവൻ അസാധുവാക്കുമെന്നും എടപ്പാടി പളനിസ്വാമി ആദ്യ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശശികലയെ പുറത്താക്കുന്ന കാര്യം ജനറൽ കൗൺസിലിൽ അന്തിമമായി തീരുമാനിക്കുമെന്നറിയിച്ചത്. ശശികല കൈയടക്കിയിരിക്കുന്ന പാർട്ടി മുഖപത്രം നമതു എം.ജി.ആർ., ജയ ടി.വി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയിൽകൊണ്ടുവരാനും അന്നുചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

പളനിസ്വാമി രണ്ടാമതുവിളിച്ചുചേർത്ത യോഗത്തിൽ 111 എംഎ‍ൽഎ.മാർ പങ്കെടുത്തിരുന്നു. തനിക്ക് 22 എംഎ‍ൽഎ.മാരുടെ പിന്തുണയുണ്ടെന്നാണ് ദിനകരൻ അവകാശപ്പെടുന്നത്. അതേസമയം, ഡി.എം.കെ.യ്ക്കും സഖ്യകക്ഷികൾക്കും ചേർന്ന് 98 എംഎ‍ൽഎ.മാരുണ്ടെന്ന് സ്റ്റാലിൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എംഎ‍ൽഎ.മാരുടെ മൊത്തം കണക്കെടുത്താൽ പളനിസ്വാമിക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നും അദ്ദേഹം ഗവർണറെ ധരിപ്പിച്ചിരുന്നു.

എന്നാൽ, കൗൺസിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, ജനറൽ കൗൺസിൽ സ്റ്റേ ചെയ്ത് ബംഗലൂരു സിറ്റി സെഷൻസ് കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി വിധിയോടെ അത് അസാധുവായി.