ബംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ജനതാദൾ (എസ്), കോൺഗ്രസ് എംഎ‍ൽഎ.മാരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി കൊച്ചിയിലെത്തിക്കാനുള്ള നീക്കം പാളി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഇവരെ കൊച്ചിയിലേക്കു കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രാത്രി അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര വേണ്ടെന്ന് വച്ചു.

ഇപ്പോഴും എംഎൽഎമാർ കേരളത്തിലെത്തുമെന്ന് സൂചനയുണ്ട്. യെദൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം എന്നിരിക്കെ എംഎൽഎ മാരെ ബിജെപി ചാക്കിടുന്നത് തടയിടാൻ തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസും ജെഡിഎസും രാത്രി തന്നെ കടത്തിയിരുന്നു. രാത്രി തന്നെ എംഎൽഎമാർ കയറിയ ബസ് യാത്ര തിരിച്ചിട്ടുണ്ടെങ്കിലും അത് ഹൈദരാബാദിലേക്കാണോ കേരളത്തിലേക്കാണോ എന്ന് വ്യക്തമല്ല. അതിനിടെ ഹൈദരാബാദിൽ നിന്നും വിമാനമാർഗം എംഎൽഎമാർ കേരളത്തിലെത്തുമെന്ന സൂചനയും ഉണ്ട്. ഇതെല്ലാം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ് ജെഡിഎസ് നേതാക്കൾ. കേരളത്തിന്റെ അതിർത്തിയിൽ എല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തങ്ങൾ പോകുന്നത് പുതുച്ചേരിയിലേക്കാണോ ഹൈദരാബാദിലേക്കാണോ കേരളത്തിലേക്കാണോ എന്ന് എംഎൽഎമാർക്ക് പോലും വിവരമില്ല. ബംഗലുരുവിൽ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമ്പോൾ അവരെ കേരളത്തിലേക്ക് മാറ്റാനാണ് നീക്കമെന്ന തരത്തിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇന്നലെ രാത്രി വിമാനമാർഗ്ഗം കൊച്ചിയിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ചാർട്ടേഡ് വിമാനം കിട്ടിയിരുന്നില്ല. എന്നാൽ കർണാടകയിൽ നിന്നും എംഎൽഎമാരുടെ സംഘം റോഡുമാർഗ്ഗം കേരളത്തിലേക്ക് തിരിച്ചെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സുരക്ഷ വർദ്ധിപ്പിച്ചത്. അതേസമയം വാളയാർ പൊലീസിനോ, പാലക്കാട് പൊലീസിനോ വിവരം കിട്ടിയിട്ടില്ല. അതേസമയം കൊച്ചിയിലെ ഒരു ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്തതായിട്ടും അഭ്യുഹങ്ങളുണ്ട്.

എംഎ‍ൽഎ.മാരെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന് കേന്ദ്രസർക്കാർ തടസ്സം നിന്നതായി രാത്രിനടത്തിയ പത്രസമ്മേളനത്തിൽ ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു. കേരളത്തിൽ ബിജെപി.വിരുദ്ധ സർക്കാരാണെന്നതും ജെ.ഡി.എസിന്റെ പങ്കാളിത്തവുമാണ് എംഎ‍ൽഎ.മാരെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിനുപിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലും കുമരകത്തും കോവളത്തും എംഎൽഎമാർ എത്താനാണ് സാധ്യത. കോൺഗ്രസ് എംഎ‍ൽഎ.മാരെ പാർപ്പിച്ച ബിഡദിയിലെ ഈഗിൾ ടൺ റിസോർട്ടിന്റെ സുരക്ഷ കർണാടക സർക്കാർ പിൻവലിച്ചിരുന്നു. യെദൂരിയപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെയാണ് സുരക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.

സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് എംഎ‍ൽഎ.മാരെ കേരളത്തിലേക്കു കടത്താൻ ജെ.ഡി.എസും കോൺഗ്രസും ശ്രമം തുടങ്ങിയത്. എംഎ‍ൽഎ.മാരെ മാറ്റാൻ തീരുമാനമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ വ്യക്തമാക്കിയിരുന്നു. റിസോർട്ടിലെ ജനപ്രതിനിധികളുടെ സുരക്ഷ ശിവകുമാറിനെയാണ് കോൺഗ്രസ് നേതൃത്വം ഏൽപ്പിച്ചത്. വിശാഖപട്ടണം, പഞ്ചാബ്, ഡൽഹി, കേരളം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലെന്നും അദ്ദേഹം അറിയിച്ചിരുന്നു. കർണ്ണാടകയിൽ കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ബിജെപിയെയും യെദൂരിയപ്പയേയും ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

104 എംഎൽഎ മാരുള്ള ബിജെപി ഭരിക്കാൻ ആവശ്യമായ 112 എന്ന നമ്പറിലേക്ക് എത്തണമെങ്കിൽ കോൺഗ്രസിന്റെയോ ജെഡിഎസിന്റെയോ എംഎൽഎമാരുടെ പിന്തുണ വിലയ്ക്കു വാങ്ങേണ്ടി വരും.