മുംബൈ: വിമാനയാത്രക്കാരുടെ സുരക്ഷയിൽ മുഖ്യ പങ്കുവഹിക്കാനുള്ളത് പൈലറ്റുമാർക്കാണ്. എന്നാൽ, ഇങ്ങനെ സുരക്ഷാകാര്യത്തിൽ നിർണായ റോളുള്ള ഇവർ തമ്മിലടിച്ചാലോ? പ്രശ്‌നം ഗുരുതരമാകുമെന്നത് ഉറപ്പാണ്. അത്തരമൊരു സംഭവാണ് പുതുവൽസര ദിനത്തിൽ ലണ്ടൻ- മുംബൈ ഫ്‌ളൈറ്റിൽ അരങ്ങേറിയത്. പൈലറ്റുമാർ തമ്മിലടിച്ചതോടെ ജീവനക്കാർ കുറച്ചു സമയം തീതിന്നു കഴിയേണ്ടി വന്നു. വിമാനം പറക്കുന്നതിനിടയിലാണ് കമാൻഡർ പൈലറ്റും വനിതാ സഹപൈലറ്റും തമ്മിൽ അടിയുണ്ടായതും ഇരുവരും കോക്പിറ്റിൽ നിന്ന് ഇറങ്ങിപ്പോയതും.

ലണ്ടനിൽനിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയർവെയ്‌സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും ഉൾപ്പെടെ 324 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നു തുടങ്ങിയ ഉടനെയാണ് പൈലറ്റുമാർ തമ്മിൽ വഴക്ക് തുടങ്ങിയത്. തർക്കത്തിനിടെ പ്രധാന പൈലറ്റ് വനിതാ പൈലറ്റിനെ അടിച്ചതായും റിപ്പോർട്ടുണ്ട്. കോക്പിറ്റ് ക്രൂവിലെ ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് അസ്വഭാവിക സംഭവങ്ങൾക്കു കാരണമെന്ന് ജെറ്റ് എയർവെയ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

അടിപിടിയിൽ രണ്ടു പൈലറ്റുമാരെയും സസ്‌പെൻഡ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂറത്തിയാകുന്നതുവരെ പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി. ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമെന്താണെന്ന് വ്യക്തമല്ല. വഴക്കിനെതുടർന്ന് വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റിൽനിന്നു പുറത്തേക്കു വരുന്നതാണ് മറ്റുള്ളവർ കണ്ടത്. ഇവരോടു തിരിച്ചുവരാൻ മുഖ്യ പൈലറ്റ് ഫോണിലൂടെ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കമാൻഡർ പൈലറ്റും കോക്പിറ്റിൽനിന്ന് പുറത്തുവന്നു. ഇത് ഏവരെയും ആശങ്കയിലാക്കി.

ക്രൂ അംഗങ്ങൾ ഇടപെട്ട് ഇരുവരെയും കോക്പിറ്റിലേക്കു തിരിച്ചയച്ചു. വീണ്ടും വഴക്കുണ്ടായതിനെ തുർന്ന് വനിതാ പൈലറ്റ് പുറത്തിറങ്ങി. സംഭവം അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാർ ഭയപ്പെട്ടു. വിമാന ക്രൂവിന്റെയും യാത്രക്കാരുടെയും അപേക്ഷയെ തുടർന്ന് വനിതാ പൈലറ്റ് കോക്പിറ്റിലേക്കു തിരിച്ചുപോയപ്പോഴാണ് ഏവർക്കും സമാധാനമായത്. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്നും യാത്രക്കാർക്കും അസ്വസ്ഥകളില്ലെന്നും ജെറ്റ് എയർവെയ്‌സ് അറിയിച്ചു.

നിലത്തിറക്കിയതിനു പിന്നാലെ ജെറ്റ് എയർവേസ് തമ്മിലടി സംഭവം ഡിജിസിഎയ്ക്കു റിപ്പോർട്ടു ചെയ്തു. കോക്പിറ്റിൽ നിന്ന് രണ്ടു പൈലറ്റുമാരും പുറത്തുപോയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ വ്യക്തമാക്കി. തുടർന്നാണ് ഇരുവരുടെയും ലൈസൻസ് റദ്ദാക്കിയത്.