പട്‌ന: രാമായണത്തെ ചൊല്ലി ബിഹാറിലെ എൻഡിഎയിൽ രാഷ്ട്രീയ വാക് പോര് മുറുകുന്നു. രാമായണം വെറും മിഥ്യയാണെന്നും ശ്രീരാമൻ സാങ്കൽപിക കഥാപാത്രമാണെന്നുമുള്ള ജിതൻ റാം മാഞ്ചിയുടെ പരാമർശമാണ് വിവാദത്തിനു തുടക്കമിട്ടത്.

ബിഹാർ സ്‌കൂൾ പാഠ്യപദ്ധതിയിൽ രാമായണവും രാമചരിതമാനസവും ഉൾപ്പെടുത്തണമെന്ന ബിജെപി മന്ത്രി നീരജ് സിങ് ബബ്ലു പറഞ്ഞതിനു പിന്നാലെയായിരുന്നു മാഞ്ചിയുടെ പരാമർശം. സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി തന്നെ എതിർപ്പുമായി വന്നതു ബിജെപിക്കു തിരിച്ചടിയായി.

മാഞ്ചിക്കു മറുപടി നൽകാൻ തീപ്പൊരി നേതാവ് ഹരിഭൂഷൺ ഠാക്കൂറിനെയാണു ബിജെപി കളത്തിലിറക്കിയത്. മാഞ്ചിയുടെ പേരിൽ തന്നെ ശ്രീരാമനുണ്ടെന്നും മാതാപിതാക്കൾ ജിതൻ രാക്ഷസ് മാഞ്ചി എന്നല്ലല്ലോ പേരിട്ടതെന്നും ഹരിഭൂഷൺ ഠാക്കൂർ തിരിച്ചടിച്ചു. നാലു വോട്ടിനു വേണ്ടി മാഞ്ചി മതേതരനാകാൻ ശ്രമിക്കുകയാണെന്നും ഠാക്കൂർ കുറ്റപ്പെടുത്തി.

ബിജെപി മാഞ്ചി വാക്‌പോരു മുതലെടുത്ത് ആർജെഡി, കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ജിതൻ റാം മാഞ്ചി എന്തു കൊണ്ടാണു ശ്രീരാമന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർക്കൊപ്പം നിൽക്കുന്നതെന്ന് ആർജെഡി നേതാവ് ഭായി വീരേന്ദ്ര ചോദിച്ചു. മാഞ്ചിയുടെ പ്രസ്താവനയോടു ബിജെപിക്കു വിയോജിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ എൻഡിഎയിൽനിന്നു പുറത്താക്കാൻ ധൈര്യം കാണിക്കണമെന്നു കോൺഗ്രസ് നേതാവ് പ്രേമചന്ദ്ര മിശ്ര വെല്ലുവിളിച്ചു.