കോട്ടയം: മാധ്യമ ലോകത്ത് അറിയപ്പെടുന്ന അവതാരയാകണം എന്നതായിരുന്നു സൂര്യയുടെ സ്വപ്‌നം. ആ സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിച്ചാണ് അപകട രൂപത്തിലെത്തിയ മരണം അവരുടെ ജീവനെടുത്തത്. കോട്ടയത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് ഒരു യുവ മാധ്യമപ്രവർത്തകയുടെ ജീവിത സ്വപ്‌നങ്ങളായിരുന്നു. കിടങ്ങൂർ കുളങ്ങരമുറിയിൽ പരേതനായ വാസുദേവന്റെ മകൾ സൂര്യ വാസനാണ് (29) ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്.

കോട്ടയത്തുനിന്നും പിതൃസഹോദര പുത്രൻ അനന്തപത്മനാഭനൊപ്പം ബൈക്കിൽ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ അതിവേഗതയിൽ എത്തിയ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റാർ വിഷൻ ചാനലിലും മുമ്പ്‌ കൗമുദി ടിവിയിലും വാർത്താ അവതാരകയായിരുന്നു.

ഇന്നലെ രാത്രി ഏഴിന് അയർക്കുന്നം തിരുവഞ്ചൂർ റോഡിൽ ചപ്പാത്ത് നിഷ്‌കളങ്ക ജംക്ഷനിലായിരുന്നു അപകടം. നീറിക്കാട്ടുള്ള ബന്ധുവീട്ടിൽ പോയ ശേഷം ബന്ധു അനന്തപത്മനാഭനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു സ്റ്റാർ വിഷൻ ചാനലിൽ വാർത്താ അവതാരകയായ സൂര്യ. ചെറിയ ചാറ്റൽമഴയുള്ള സമയത്തായിരുന്നു അപകടം. സ്‌കൂട്ടറിനു പിന്നിൽ വാൻ ഇടിച്ചതിനെ തുടർന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അനന്തപത്മനാഭന് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

സൂര്യയുടെ പിതാവ് സിപിഎം അയർക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അഞ്ചു മാസം മുൻപാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ. സൂര്യയുടെ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പി നടക്കും. മാധ്യമപ്രവർത്തകയുടെ അപ്രതീക്ഷിത മരണത്തിൽ ദുഃഖം രേഖപ്പെടുത്തി നിരവധി പേർ രംഗത്തുവന്നു. അപ്രതീക്ഷിതമായി ഒരു യുവ മാധ്യമപ്രവർത്തകയുടെ ജീവൻ പൊലിഞ്ഞ ആഘാതത്തിലാണ് മാധ്യമ ലോകം.