തിരുവനന്തപുരം: കാറിൽ ഒരുമിച്ച് യാത്ര ചെയ്ത അഭിഭാഷകനെയും യുവതിയെയും അനാശാസ്യം ചുമത്തി ജയിലിലടച്ച കേസിൽ സംസ്ഥാന സർക്കാരും മംഗലപുരം എസ് ഐ ചന്ദ്രദാസും കഴക്കൂട്ടം സി ഐ ബിനുകുമാറും അഞ്ചു ലക്ഷം രൂപയും പലിശയും കോടതിച്ചെലവും സഹിതം അഭിഭാഷകന് നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം സബ് കോടതി വിധി പ്രസ്താവിച്ചു. സംസ്ഥാന സർക്കാരിന് ചെലവാകുന്ന തുക ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഒന്നാം അഡീഷണൽ സബ് ജഡ്ജി ഷിബു ഡാനിയേൽ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2012 മുതൽ 12 % വീതം കൂടുന്ന പലിശയും മേൽ പലിശയും സഹിതം പ്രതികളായ പൊലീസിലും സർക്കാരിലും സ്ഥാവരജംഗമ സ്വത്തുക്കളിലും സ്ഥാപിച്ച് വാദിക്ക് ഈടാക്കി നൽകാനാണ് കോടതി വിധി.

സി പി എം ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായ വർക്കല സ്വദേശി അഡ്വ.സുന്ദരേശൻ സമർപ്പിച്ച കേസിലാണ് കോടതി വിധി.2012 ഫെബ്രുവരി 15ന് വൈകിട്ട് 5 മണിക്കാണ് കേസിനാധാരമായ സംഭവം നടന്നത്. ലോൺ ആവശ്യവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ സ്വദേശിയായ അദ്ധ്യാപികയുമായി കാറോടിച്ച് വരവേ നിർദിഷ്ട കഴക്കൂട്ടം ടെക്‌നോ സിറ്റിക്ക് സമീപം റോഡരികിൽ കാർ പാർക്ക് ചെയ്തു. സ്ഥലവാസിയായ ഷംനാദ് എന്നയാൾ മൊബൈലിൽ പകർത്തി ആളെ കൂട്ടി സംഘർഷാവസ്ഥയായി. മംഗലപുരം പൊലീസ് രണ്ടു പേരെയും സ്ഥലത്തു നിന്നു നീക്കം ചെയ്ത് സ്റ്റേഷനിലേക്ക് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

വൈകിട്ട്ആറു മണിക്ക് സുന്ദരേശനെയും രാത്രി 9.30 മണിയോടെ യുവതിയെയും ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. എന്നാൽ ലൈംഗിക ബന്ധം വൈദ്യ പരിശോധയിൽ സ്ഥിരീകരിച്ചില്ല. നാട്ടുകാരടക്കം വൻ ജനക്കൂട്ടം സ്റ്റേഷനിൽ ഒത്തുകൂടി സംഘർഷാവസ്ഥ ഉണ്ടായി. തുടർന്ന് കളവായ വിവരം രേഖപ്പെടുത്തിയ റിമാന്റപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കി കോടതി ജയിലിലേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.സുന്ദരേശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി മംഗലപുരം പൊലീസിന്റെ എഫ് ഐ ആർ റദ്ദാക്കി കേസപ്പാടെ തള്ളിക്കളയുകയായിരുന്നു.