തിരുവനന്തപുരം: കെ.റ്റി.എഫ്.ഐ.സി.എസ് എന്ന പേരിൽ വ്യവസായ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് രജിസ്ട്രാറുടെ അനുമതി പത്രമില്ലാതെ വ്യാജ നിയമന ഉത്തരവുകൾ നൽകി ഉദ്യോഗാർത്ഥികളിൽ നിന്നും 6 ലക്ഷം രൂപ വഞ്ചിച്ചെടുത്ത തൊഴിൽ തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

സെപ്റ്റംബർ 20 നകം റിപ്പോർട്ട് ഹാജരാക്കാൻ മജിസ്‌ട്രേട്ട് പി. എസ്. സുമിയാണ് കരമന പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടത്. പ്രതികളുടെ മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനാൽ കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് ചതിച്ചെടുത്ത പണം വീണ്ടെടുക്കണമെന്നുമാവശ്യപ്പെട്ടുള്ള നിരീക്ഷണ ഹർജിയിലാണ് കോടതി ഉത്തരവ്. തട്ടിപ്പിനിരയായ സ്വരാജ് , വിഷ്ണു എന്നീ ഉദ്യോഗാർത്ഥികൾ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് മുഖേന സമർപ്പിച്ച ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയും സംഘം പ്രസിഡന്റുമായ ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി സജിത് കുമാറിനെ മജിസ്ട്രേട്ട് പി. എസ്. സുമി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടച്ചു. ഉദ്യോഗാർത്ഥികൾ തടഞ്ഞുവച്ച സജിത് കുമാറിനെ കോടതി നിർദ്ദേശത്തെ തുടർന്ന് കരമന എസ്. ഐ. മിഥുൻ, അഡീ. എസ്. ഐ. മുരുകൻ എന്നിവരടങ്ങിയ പൊലീസ് പാർട്ടി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പാപ്പനംകോട് ബസ് സ്റ്റാന്റിനെതിർ വശം നിയോ - ടെക് ജോബ് കൺസൾട്ടൻസി എന്ന പേരിൽ പ്ലെയ്‌സ്‌മെന്റ് സ്ഥാപനം നടത്തുകയും ഇരകളെ ചതിക്കാനായി ഡോക്ടറെന്ന് ആൾമാറാട്ടം നടത്തുകയും ചെയ്ത പ്രിയ എന്ന സുജി കൃഷ്ണൻ , കേരള ട്രഡീഷണൽ ഫുഡ് പ്രോസസ്സിങ് ആൻഡ് ഇൻഡസ്ട്രിയൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി (കെ. റ്റി. എഫ്. ഐ. സി. എസ്) പ്രസിഡന്റും ഇരകളുടെ വിശ്വാസമാർജിച്ച് ചതിക്കുന്നതിനായി അഡ്വക്കേറ്റായി ആൾമാറാട്ടം നടത്തുകയും കാറിൽ വ്യാജ ഗവൺമെന്റ് ഓഫ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡു വച്ചും സ്ഥാപനത്തിൽ കേരള സർക്കാർ പൊതുവിതരണ കേന്ദ്രം നീതി സ്റ്റോർ എന്ന വ്യാജ ഫ്‌ളക്‌സ് ബോർഡു വച്ചും പ്രവർത്തിച്ച സജിത്കുമാർ , സംഘം സെക്രട്ടറി കെ. ശ്രീലത , റിക്രൂട്ടിങ് ഏജന്റും പിരപ്പൻകോട് സവിനയ നാടക ട്രൂപ്പ് മാനേജരുമായ വെഞ്ഞാറമൂട് സ്വദേശി ഹർഷൻ , ഭരണ സമിതി അംഗങ്ങളായ സജിത്കുമാറിന്റെ ഭാര്യ എം. മിനിമോൾ , അഞ്ചു തെങ്ങ് സ്വദേശി സി. സജി , കിഴുവിലം സ്വദേശി ആർ. ശ്രീരാജ് , പെരുങ്ങുഴി സ്വദേശി മുരളീധരൻ നായർ , കടക്കാവൂർ സ്വദേശി ബിജി എന്നിവരാണ് 3 കോടിയോളം രൂപയുടെ നിയമന തട്ടിപ്പിലെ 1 മുതൽ 9 വരെയുള്ള പ്രതികൾ.

കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 (ബി) ( ക്രിമിനൽ ഗൂഢാലോചന) , 419 (ചതിക്കലിനു വേണ്ടിയുള്ള ആൾമാറാട്ടം) , 420 ( വഞ്ചനയും നേരുകേടായും വഞ്ചനാപൂർവ്വമായും പ്രേരിപ്പിച്ച് പണം തട്ടലും) , 409 ( ട്രസ്റ്റ് ലംഘനവും പണാപഹരണവും) , 403 ( പണം വഞ്ചനാപരമായി ദുർവിനിയോഗം ചെയ്യൽ) , 465 (വ്യാജ നിർമ്മാണം) , 468 (ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ പോലെ ഉപയോഗിക്കൽ) , 506 (ശശ) ( കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.