- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു; ഷുക്കൂർ വധത്തിലേക്ക് നയിച്ച സംഭവത്തിൽ കുറ്റമുക്തരാക്കിയത് മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെ; ഇത്തരം ഒരു അക്രമം തന്നെ ഉണ്ടായിട്ടില്ല എന്നു പ്രതിഭാഗം വാദം

കണ്ണുർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടു.2012 ഫെബ്രുവരിയിൽ തളിപ്പറമ്പ് അരിയിൽ നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. പി.ജയരാജൻ, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി. തളിപ്പറമ്പ് അരിയിലെ മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെയാണ് കണ്ണുർ അസി.സെഷൻസ് കോടതി വെറുതെ വിട്ടത്. ഈ സംഘർഷത്തിന്റെ തുടർച്ചയായാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
തളിപ്പറമ്പ് അരിയിൽ പ്രദേശത്ത് വച്ച് സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. മുസ്ലിംലീഗ് പ്രവർത്തകൻ അരിയിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ കേസാണെന്നായിരുന്നു വാദം.
ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസിൽ ഹാജരാക്കിയ രേഖകൾ യഥാർഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ ഷുക്കുറിന് സിപിഎം പ്രവർത്തകർ വധശിക്ഷ വിധിച്ചത് രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന കുറ്റത്തിന് പി.ജയരാജൻ, മുൻ കല്യാശേരി എംഎൽഎ ടി .വി രാജേഷ് എന്നിവരെ പ്രതിചേർത്തിരുന്നു.
പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലചെയ്ത സംഭവമാണ് ഷുക്കൂർ വധക്കേസ്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുരുതരാവസ്ഥയിലായ സിപിഐ.എം പ്രവർത്തകരെ സന്ദർശിക്കാൻ പട്ടുവത്ത് എത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത് എന്ന് പൊലീസ് ആരോപിക്കുന്നു.
രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന ആരോപണം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ പൊതുജനശ്രദ്ധ നേടുകയുണ്ടായി. പക്ഷെ കേസിൽ പ്രതി ചേർക്കപ്പെട്ട പലരും നാട്ടിൽ പോലും ഇല്ലാത്തവർ ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. പ്രതി ചേർക്കപ്പെട്ട് പീഡത്തിനിരയായ ഒരു യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു.പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ പി.ജയരാജനും ടി വി രാജേഷിനും എതിരായ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി.


