ഇരിട്ടി: ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച് മുൻ ജില്ലാ ഗവ. പ്ലീഡറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബി പി. ശശീന്ദ്രനെ സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി നിയമിച്ച് സർക്കാർ ഉത്തരവായി.

2017 മാർച്ച് 30 ന് ആയിരുന്നു കേസിനാസ്പദമായ മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. പീഡനത്തിനിരയായ വായോധികയുടെ മകന് പുതുതായി നിർമ്മിക്കുന്ന വീടിന്റെ വയറിങ് ജോലിക്ക് എത്തിയ ആറളം പന്നിമൂല സ്വദേശി പി എം രാജീവനാണ് പ്രതി. വികാസ് നഗറിലുള്ള രാജീവിന്റെ സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീയെ രാജീവൻ പീഡിപ്പിക്കുകയും സംഭവത്തിന് ശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തുടർന്ന് വന്ന ഡി എൻ എ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ സുനിൽകുമാറിന്റെ സ്ഥലം മാറ്റമടക്കം ഒട്ടനവധി സമ്മർദ്ദങ്ങൾ നേരിട്ട കേസിൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ഇടപെടലുകളാണ് യഥാർത്ഥ പ്രതി അറസ്റ്റിലാകാൻ കാരണമായത്. സംഭവം നടന്ന് അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണ് തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്..