തിരുവനന്തപുരം: 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എഞ്ചിനീയറിങ് വിദ്യർത്ഥി ശ്യാമൽ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസിൽ ക്രൂരപാതകത്തിന് പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് സിബിഐ. വിചാരണക്കോടതിയായ തിരുവനന്തപുരം സി ബി ഐ കോടതി മുമ്പാകെയാണ് സിബിഐ ഈ ആവശ്യം ഉന്നയിച്ചത്.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ ചങ്ങലക്കണ്ണികൾ മിസ്സിങ് ലിങ്കുകൾ ഇല്ലാതെ തങ്ങൾ കോർത്തിണക്കിയതായും അന്വേഷണ ഏജൻസിയായ സിബിഐ അവകാശപ്പെട്ടു. വിചാരണ പൂർത്തിയായി പ്രതിയെ കോടതി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്തിമ വാദത്തിലാണ് സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ഈ വാദം ഉന്നയിച്ചത്.

അതേ സമയം തന്നെ ശിക്ഷിക്കാൻ തനിക്കെതിരെ തെളിവില്ലെന്ന് പ്രതിഭാഗം മറുവാദമുന്നയിച്ചു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദങ്ങൾ പൂർത്തിയായതിനാൽ സിബിഐ കോടതി വിധി പ്രസ്താവം 12 ന് പ്രഖ്യാപിക്കും.

കേസ് വിചാരണയിൽ സിബിഐ ജഡ്ജി കെ. സനിൽകുമാർ 53 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും 78 തൊണ്ടി മുതലുകൾ അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.