തിരുവനന്തപുരം: ആൽത്തറ വിനീഷ് കൊലപാതക കേസിൽ പ്രതികളെ വിചാരണ ചെയ്യാനാവാതെ സെഷൻസ് കോടതി. തൊണ്ടിമുതലുകൾ മിസിങ് ആയതിനാൽ വിചാരണ നിർത്തിവച്ചു. ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് തൊണ്ടിമുതലുകൾ കാണാതെ പോയത്. തൊണ്ടിമുതലുകൾ ജൂലൈ 15 ന് ഹാജരാക്കാൻ കമ്മിറ്റൽ മജിസ്‌ട്രേട്ടിന് ഓർമ്മപ്പെടുത്തൽ കത്തയക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു.

തൊണ്ടിയുമായി ബന്ധപ്പെട്ട മുൻ നടപടിക്രമങ്ങൾ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. തൊണ്ടി മുതലുകൾ മിസ്സിങ് ആയതിനാൽ വിചാരണ നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. തൊണ്ടി റൂം പരിശോധിച്ച് തൊണ്ടി വകകൾ ഹാജരാക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന മജിസ്‌ട്രേട്ട് കോടതി ജൂനിയർ സൂപ്രണ്ടിന്റെ അപേക്ഷ തള്ളിയാണ് വിചാരണ കോടതി ജഡ്ജി എസ്. രാധാകൃഷ്ണൻ മജിസ്‌ട്രേറ്റിന് റിമൈൻഡർ കത്തയക്കാൻ ഉത്തരവിട്ടത്. ജനുവരി 17 മുതൽ ജൂനിയർ സൂപ്രണ്ട് സമയം തേടുകയായിരുന്നു. ഇക്കാരണത്താൽ ജനുവരി മുതൽ വിചാരണ മുടങ്ങിയിരിക്കുകയാണ്.

കേരള പൊലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും നിലവിലെ ഭർത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനിയെന്ന അനിൽകുമാർ , ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി. രാജേന്ദ്രൻ , ശോഭാ ജോൺ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ.

2010 ൽ കേസ് റെക്കോർഡുകൾ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയർ സൂപ്രണ്ട് തൊണ്ടിമുതലുകൾ അയച്ചിരുന്നില്ല. തൊണ്ടിമുതലുകൾ ഹാജരാക്കാൻ ഒരു മാസം സമയം വേണമെന്ന് ഇപ്പോഴത്തെ ജൂനിയർ സൂപ്രണ്ട് സെഷൻസ് കോടതിയിൽ സാവകാശം തേടിയുള്ള അപേക്ഷാ കത്ത് സമർപ്പിക്കുകയായിരുന്നു. അപേക്ഷ അനുവദിച്ച മുൻ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നി ഫെബ്രുവരി 22 നകം തൊണ്ടിമുതലുകൾ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.

കേസ് വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് നിർണ്ണായക തൊണ്ടി മുതലുകൾ മിസ്സിങ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താൻ വിചാരണ കോടതി ഓഫീസിനോട് നിർദേശിച്ചത്. അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റൽ കോടതിയായ മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും തൊണ്ടിമുതലുകൾ മാത്രം വിചാരണക്കോടതിയിൽ എത്താത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്.