തിരുവനന്തപുരം: എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തി വിറ്റ അഴിമതി കേസിൽ പ്രതികളെ വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ നേരിട്ടു ചോദ്യം ചെയ്തു. കേസ് വിചാരണയിൽ കോടതി മുമ്പാകെ വന്ന 33 സാക്ഷി മൊഴികളിൽ നിന്നും പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങളുടെയും തെളിവുകളുടെയും കോടതി തെളിവിൽ സ്വീകരിച്ച 256 രേഖകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് കോടതി പ്രതികളെ ചോദ്യം ചെയ്തത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതിക്കൂട്ടിൽ നിന്നും ഡയസിന് സമീപം വിളിച്ചു വരുത്തി ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ പ്രോസിക്യൂഷൻ ഭാഗം തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്നാണ് സി ബി ഐ കോടതി പ്രതികളെ ചോദ്യം ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) (പൊതു സേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കി നൽകൽ , സർക്കാരിന് അന്യായ നഷ്ടം വരുത്തൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) എന്നീ കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്തത്.

മണി പ്രിന്റേഴ്‌സ് എന്ന വ്യാജപേരിലുള്ള കടലാസ് സ്ഥാപനത്തിന്റെ പേരിൽ എസ് എസ് എൽ സി ചോദ്യ പേപ്പർ അച്ചടിച്ച വിശ്വനാഥൻ പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവിൽ താമസം രാജൻ ചാക്കോ , മണി പ്രിന്റേഴ്‌സിന്റെ വ്യാജ പേരിൽ ബാങ്ക് അക്കൗണ്ടു വഴി തുക മാറിയെടുത്ത ഭാര്യ അന്നമ്മ ചാക്കോ , മാനേജിങ് ഡയറക്ടർ വി. സുബ്രഹ്‌മണ്യൻ , സംസ്ഥാന പരീക്ഷാഭവൻ മുൻ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയിൽ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ കാര്യവട്ടം അമലീനയിൽ താമസം സി.പി. വിജയൻ നായർ , പൂജപ്പുര പരീക്ഷാഭവനിലെ മുൻ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിൻ പുഷ്യരാഗം വീട്ടിൽ എസ്.രവീന്ദ്രൻ , പരീക്ഷാ ഭവനിലെ എൽ.ഡി. ക്ലാർക്ക് കെ. അജിത് കുമാർ എന്നിവരാണ് കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥൻ പ്രസ്സിന്റെ ജനറൽ മാനേജർ രാജൻ ചാക്കോ , മൂന്നാം പ്രതി സുബ്രഹ്‌മണ്യൻ , ഏഴാം അജിത് കുമാർ എന്നിവർ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു. നിലവിൽ വിചാരണ നേരിട്ട 4 പ്രതികളെയാണ് കോടതി ചോദ്യം ചെയ്തത്.

2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ചോർത്തൽ സംഭവം നടന്നത്. പൊതുസേവകരായ ഉദ്യോഗസ്ഥർ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി ഫെബ്രുവരിയിൽ നടന്ന മോഡൽ പരീക്ഷയുടെയും മാർച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോർത്തി പലർക്കും വിറ്റഴിച്ച് അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് സി ബി ഐ കേസ്. ചോർത്തിയ ചോദ്യപേപ്പർ ഒരു പെൺകുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവം പുറം ലോകമറിഞ്ഞതിനെ തുടർന്ന് സർക്കാർ പരീക്ഷ റദ്ദാക്കി പുനഃ പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാർഗ്ഗത്തിലൂടെയാണ് വിശ്വനാഥൻ പ്രസ്സിന് അച്ചടിക്കരാർ നൽകിയതെന്നും സി ബി ഐ അന്വേഷണത്തിൽ കണ്ടെത്തി. അച്ചടിക്കരാർ കാലാവധി ദീർഘിപ്പിച്ച് നൽകാൻ 2004 നവംബർ 16ന് പരീക്ഷാഭവൻ സെക്രട്ടറി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സർക്കാർ ഓഫീസിലെ നോട്ട് ഫയലുകളിൽ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയിൽ കരാർ നൽകിയതെന്നും സംസ്ഥാന സർക്കാരിനെ പ്രതികൾ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികൾ കാരണം പരീക്ഷകൾ റദ്ദാക്കിയതിലും പുനഃ പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സർക്കാരിന് 1. 32 കോടി രൂപയുടെ നഷ്ടം പ്രതികൾ വരുത്തിയതായും സിബിഐ കണ്ടെത്തിയതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

2002 മുതൽ മണി പ്രിന്റേഴ്‌സിന്റെ പേരിൽ രാജൻ ചാക്കോ ചോദ്യ പേപ്പർ അച്ചടിക്കരാർ സമ്പാദിച്ചിരുന്നത് പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്നമ്മ ചാക്കോ അക്കൗണ്ട് തുടങ്ങി പണം കൈപ്പറ്റി. തന്റെ സ്ഥാപനവുമായി അച്ചടിക്കരാർ നിലവിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വി. സുബ്രഹ്‌മണ്യൻ വിശ്വനാഥ് പ്രിന്റേഴ്‌സിൽ ചോദ്യപേപ്പർ അച്ചടിച്ചത്. എസ്.രവീന്ദ്രൻ , സി.പി.വിജയൻ നായർ, വി. സാനു എന്നിവർ ചേർന്നാണ് മണി പ്രിന്റേഴ്‌സിന്റെ പേരിൽ ചെക്കുകൾ നൽകിയത്. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തേ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാാമുണ്ടെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളതായും വിലയിരുത്തിയാണ് വിചാരണ നേരിടാൻ ഉത്തരവിട്ടത്.

കേസിൽ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥൻ പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സിലെ താൽക്കാലിക ജീവനക്കാരനായിരുന്ന കെ. സുരേഷിനെ ( 43 ) കേസന്വേഷണ ഘട്ടത്തിൽ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. സുരേഷ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സി ബി ഐ കോടതി ഇയാൾക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്. വിചാരണ വേളയിൽ മാപ്പുസാക്ഷി രഹസ്യമൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം വ്യാജ തെളിവു നൽകിയെന്ന കുറ്റത്തിന് കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്. കൂട്ടു പ്രതിയാണ് രഹസ്യമൊഴി വിചാരണയിൽ തിരുത്തുന്നതെങ്കിൽ അതേ കേസിൽ വീണ്ടും പ്രതിസ്ഥാനത്ത് ചേർത്ത് പ്രത്യേക വിചാരണ ചെയ്യുന്നതാണ്.