തിരുവനന്തപുരം: തലസ്ഥാന മുൻസിപ്പൽ കോർപ്പറേഷൻ കെട്ടിട നിർമ്മാണ, വ്യാജ റ്റി.സി നമ്പർ തട്ടിപ്പ് കേസിൽ ജൂലൈ 13 മുതൽ റിമാന്റിൽ കഴിയുന്ന 4 പ്രതികളെ 4 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രൊഡക്ഷൻ വാറണ്ടയച്ചു വിളിച്ചു വരുത്തിയ പ്രതികളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് സിജെഎം ആർ. രേഖ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

ഫോർട്ട് സോണൽ ഓഫീസിലെ ബീനകുമാരി , കടകംപള്ളി സോണൽ ഓഫീസിലെ സന്ധ്യ എന്നീ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ , ഇടനിലക്കാരനും വിഴിഞ്ഞം ശാഖ ബാങ്ക് ജീവനക്കാരനുമായ ക്രിസ്റ്റഫർ, ഷെക്‌സിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി വിട്ടു നൽകിയത്. കേശവദാസപുരത്തടക്കം അനധികൃത നിർമ്മാണ കെട്ടിടങ്ങൾക്ക് അഴിമതിയിലൂടെ വ്യാജ റ്റി.സി. നമ്പർ നൽകിയെന്നാണ് കേസ്.