തിരുവനന്തപുരം: റിട്ടയേർഡ് എ എസ് ഐ യുടെ കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയും പൊലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപ്പെടുന്നയാളുമായ ജെറ്റ് സന്തോഷ് പ്രതിയായ കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി. കേസിൽ, സർക്കാർ നിലപാടറിയിക്കാനും തലസ്ഥാനത്തെ ജില്ലാ കോടതി ഉത്തരവിട്ടു.

ഓഗസ്റ്റ് 9 ന് തുമ്പ പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും സർക്കാർ നിലപാടറിയിക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. 2020 ൽ പിടികൂടാനെത്തിയ തുമ്പ പൊലീസിന്റ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും തോക്കു ചൂണ്ടുകയും, പൊലീസിനെ മാരകമായി കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ പ്രതി സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കോടതി ഉത്തരവ്.

2022 ജൂൺ 23 ന് പുലർച്ചെ 2 മണിക്ക് വീടു വളഞ്ഞ മുപ്പതോളം വരുന്ന തുമ്പ പൊലീസ് സംഘം സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. പുലർച്ചെ പള്ളിത്തുറയിലെ വീട് പൊലീസ് വളഞ്ഞത് മനസ്സിലാക്കിയ സന്തോഷ് വീടിന്റെ മൂന്നാം നിലയിൽ നിന്ന് തെങ്ങുവഴി രക്ഷപെടാൻ ശ്രമിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ തോക്കു ചൂണ്ടി. തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ദീർഘകാലം ഒളിവിലായിരുന്നു ജെറ്റ് സന്തോഷ്. ഇടക്കിടെ പള്ളിത്തുറ വീട്ടിൽ വന്നു പോകുന്നതായി മനസിലാക്കിയ തുമ്പ പൊലീസ് രഹസ്യമായി വീട് വളയുകയായിരുന്നു. ഇയാളെ പിടികൂടിയ സി പി ഒ ബിനുവിന് പരിക്കേറ്റു. തോക്കു കൊണ്ട് ബിനുവിന്റെ നെറ്റിക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

1998 ൽ ചെമ്പഴന്തിയിൽ റിട്ട. എ എസ് ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. ജാമ്യം നേടിയശേഷം ഒളിവിൽ കഴിയുകയായിരുന്നു. നേരത്തേ പല തവണ പിടികൂടാനെത്തിയപ്പോഴും പൊലീസിനു നേരെ തോക്കുചൂണ്ടി രക്ഷപെട്ടു. പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനിയായിരുന്ന എൽ ടി ടി കബീറിന്റെ അനുയായിയായിരുന്നു ജെറ്റ് സന്തോഷ്.