ജയ്പുർ: ട്രെയിൻ മാറിക്കയറിയതോടെ അബദ്ധം മനസ്സിലാക്കി ചാടിയിറങ്ങാൻ ശ്രമിച്ച വിദേശ വിനോദസഞ്ചാരികളിൽ ഒരാൾ പ്‌ളാറ്റ്‌ഫോമിൽ തലയിടിച്ച് വീണ് മരിച്ചു. ന്യൂഡൽഹിയിലേക്ക് പോയ ജനശതാബ്ദി എക്സ്പ്രസിൽനിന്ന് ചാടിയ രണ്ട് വിദേശ വിനോദ സഞ്ചാരികളിൽ ഒരാളാണ് മരിച്ചത്.

നെതർലാൻഡ്സിൽ നിന്നുള്ള എറിക് ജൊഹാനസാണ് മരിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് അപകടമുണ്ടായത്. തീവണ്ടി പ്ലാറ്റ്ഫോം വിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹവും ബ്രിട്ടനിൽനിന്ന് എത്തിയ സുഹൃത്തും ചാടിയിറങ്ങാൻ ശ്രമിച്ചുവെന്ന് സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തീവണ്ടി മാറിക്കയറിയിയെന്ന് ട്രെയിൻ വിട്ടതോടെയാണ് ഇരുവരും മനസ്സിലാക്കുന്നത്. തുടർന്ന് പ്‌ളാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു ഇരുവരും. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ എറിക് ജൊഹാനസിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.

അദ്ദേഹത്തിന്റെ സുഹൃത്തിന് കാര്യമായ പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇരുവരും രാജസ്ഥാനിലെത്തിയത്. ചൊവ്വാഴ്ച ആഗ്രയിലേക്ക് പുറപ്പെടാനിരുന്ന ഇരുവരും ന്യൂഡൽഹിക്കുള്ള തീവണ്ടിയിൽ മാറിക്കയറി. തൊട്ടുപിന്നാലെയാണ് ഇരുവരും ചാടിയിറങ്ങാൻ ശ്രമിച്ചത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഡൽഹിയിലെ നെതർലൻഡ്സ് സ്ഥാനപതികാര്യാലയത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.