ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാർ തന്നെ വാർത്താ സമ്മേളനം വിളിച്ച് ആരോപണമുന്നയിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ.

ഇന്നത്തെ സംഭവങ്ങൾ ദൗർഭാഗ്യകരമായിപ്പോയി. ഇത് ഉണ്ടാകാൻ പാടില്ലാത്തയായിരുന്നു. സുപ്രീം കോടതിക്കെതിരെ ജനങ്ങളിൽ സംശയങ്ങൾ ഉണ്ടാക്കാൻ മാത്രമേ ഇത്തരം കാര്യങ്ങൾക്കൊണ്ട് ഉപകാരപ്പെടൂവെന്നും കെ.ജി ബാലകൃഷ്ണൻ പ്രതികരിച്ചു.

കുറച്ചു മാസമായി സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജസ്റ്റിസുമാർ വാർത്താസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി ലോകൂർ എന്നീ ജഡ്ജിമാരായിരുന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.

പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നീ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ജസ്റ്റിസുമാർ വാർത്താസമ്മേളനം നടത്തിയത്.