ചെന്നൈ: ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻനായർ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലിനാണ് അന്തരിച്ചത്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച രാമചന്ദ്രൻ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാൽ അന്ന് പരാജയമായിരുന്നു ഫലം. കോൺഗ്രസ് സ്ഥാനാർത്ഥി ശോഭന ജോർജിനെതിരെ 1465 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തി.

ചെങ്ങന്നൂരിൽ രണ്ടാം വട്ടമാണ് അഡ്വ.കെ.കെ.രാമചന്ദ്രൻ നായർ മൽസരിച്ചത്. ശക്തമായ ചതുഷ്‌കോണ മൽസരത്തിൽ പി.സി.വിഷ്ണുനാഥിനെ തറപറ്റിച്ച് നിയമസഭയുടെ പടി ചവിട്ടി. യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളും അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ നീക്കങ്ങളും ഇതിനിടെ സ്വതന്ത്രയുടെ വരവുമെല്ലാം ചെങ്ങന്നൂരിനെ ഇളക്കിമറിച്ചിരുന്നു. അതിന് മുമ്പ് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. ശോഭന ജോർജും പിന്നീട് പി.സി. വിഷ്ണുനാഥും നിയമസഭയിൽ എത്തി.

1991 മുതൽ 2011 വരെ തുടർച്ചയായി യു.ഡി.എഫ് നിലനിർത്തിയ മണ്ഡലത്തെ മാറ്റി മറിക്കാൻ രാമചന്ദ്രൻ നായർക്ക് കഴിഞ്ഞു. ചെങ്ങന്നൂരുകാരനല്ലെങ്കിലും രണ്ടുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥും ചെങ്ങന്നൂരുകാരനായ സിപിഎം നേതാവ് അഡ്വ. കെ.കെ. രാമചന്ദ്രൻ നായരും ഇതേ നാട്ടുകാരനായ ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും ചെങ്ങന്നൂരുകാരിയായ മുൻ എംഎ‍ൽഎ ശോഭന ജോർജും മാറ്റുരച്ച മൽസരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

അഡ്വ. കെ.കെ രാമചന്ദ്രൻ നായരോട് 7983 വോട്ടുകൾക്കാണ് പി.സി വിഷ്ണുനാഥ് പരാജയപ്പെട്ടത്. രാമചന്ദ്രൻ നായർ 52880 വോട്ടുകൾ നേടിയപ്പോൾ വിഷ്ണുനാഥിന് നേടാനായത് 44897 വോട്ടുകൾ മാത്രമാണ്. തൊട്ടു പിന്നിലായി ബിജെപിയുടെ അഡ്വ. പി.എസ് ശ്രീധരൻപിള്ള 42682 വോട്ടുകൾ നേടി.ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തിൽ പക്ഷെ പി.സി വിഷ്ണുനാഥിന്റെ തോൽവി അപ്രതീക്ഷിതമായിരുന്നു. കോൺഗ്രസിന്റെ വിമത ശബ്ദം ശോഭനാ ജോർജിന് വെറും 3966 വോട്ടുകൾ മാത്രമാണ് മണ്ഡലത്തിൽ നേടാനായത്.

2001ൽ ചെങ്ങന്നൂരിൽ മത്സരിച്ച് പരാജയപ്പെട്ട സിപിഎം നേതാവ് കെ.കെ. രാമചന്ദ്രൻ നായരുടെ രണ്ടാം മത്സരമാണ് 2016 ൽ നടന്നത്. ചെങ്ങന്നൂർ ആലാ ഭാസ്‌കര വിലാസത്തിൽ കരുണാകരൻ നായരുടെ മകനാണ് 64കാരനായ രാമചന്ദ്രൻ നായർ. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ, കർഷകസംഘം, സിഐടി.യു എന്നിവയിൽ പ്രവർത്തിച്ച് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസകാലത്ത് തിരുവനന്തപുരം ലോ കോളജ് യൂനിയൻ ചെയർമാനായിരുന്നു. നിലവിൽ സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടനകളുടെ ഭാരവാഹിയുമാണ്. സഹകരണമേഖലയിലും പ്രവർത്തിച്ചിരുന്നു. ചെങ്ങന്നൂരിലെ സാംസ്‌കാരിക സംഘടനയായ സർഗവേദിയുടെ പ്രസിഡന്റാണ്. ഭാര്യ: പൊന്നുമണി. ഒരുമകനുണ്ട്. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടി. ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനായിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹി.