കണ്ണൂർ: കെ റെയിലിനെ സിപിഎം പാർട്ടി കോൺഗ്രസും അനുകൂലിക്കും. കേരള ഘടകത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഈ പദ്ധതിയെ അനുകൂലിക്കാനാണ് നേതാക്കളുടെ തീരുമാനം. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. അതു കൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയെ അനുകൂലിക്കാനാണ് തീരുമാനം.

മഹാരാഷ്ട്രയിൽ പാർട്ടി കർഷകസമരത്തിലൂടെ ജനസ്വാധീനം വർധിപ്പിച്ചുവെന്ന് സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഉദയ് നർക്കാർ പറയുമ്പോൾ ആ വരികൾക്കിടയിൽ കെറെയിൽ നയപ്രഖ്യാപനവും ഉണ്ട്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആദിവാസികൾക്ക് നഷ്ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന് ''ജനങ്ങളെ വാസസ്ഥലങ്ങളിൽനിന്ന് അടിച്ചോടിക്കുകയാണ്. അതിനെതിരെയാണ് അവിടെ സമരമെന്ന് ഉദയ് സർക്കാർ പറയുന്നു.

എന്നാൽ, കേരളത്തിൽ ജനങ്ങളെ ചേർത്തുപിടിച്ചാണ് വികസനം. ഭൂമി ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടികോൺഗ്രസിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കെ റെയിൽ വിഷയത്തിൽ നടത്തിയ വിശദീകരണം സിപിഎം കേരള ഘടകത്തിനും ആശ്വാസമാണ്. കെ റെയിലിനെ മഹാരാഷ്ട്രാ ഘടകവും അനുകൂലിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മഹാരാഷ്ട്ര ഉൾപ്പെടെയുള്ള മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല. സാമൂഹിക- സാമ്പത്തിക പാരിസ്ഥിതിക-- സാംസ്‌കാരിക വശങ്ങൾ വിശകലനം ചെയ്തുവേണം പദ്ധതികൾ നടപ്പാക്കാൻ. കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത് അങ്ങനെയാണ്. മികച്ച നഷ്ടപരിഹാരം സർക്കാർ ഉറപ്പുനൽകുന്നു.

സാമൂഹ്യാഘാതപഠനംപോലും ഇല്ലാതെയാണ് നിർദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. മഹാരാഷ്ട്രയ്ക്കായല്ല, ഗുജറാത്തിനുവേണ്ടിയാണ് ഇത്. മഹാരാഷ്ട്രയിൽ കർഷകസമരം വലിയ സ്വാധീനം ചെലുത്തി. കാർഷികനിയമങ്ങൾ പിൻവലിക്കാനായതിനൊപ്പം പാർട്ടിക്കും കിസാൻസഭയ്ക്കും വലിയ പിന്തുണ കിട്ടി.

ജനകീയ-കാർഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു. ഒരു താലൂക്കിൽമാത്രം 54,000 പേർ കിസാൻസഭയുടെ അംഗങ്ങളായി വരുന്നതും കർഷകസമരത്തിന്റെ ഫലമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.