- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ചാലയിൽ കെ റെയിൽ കുറ്റി പിഴുതെറിഞ്ഞ് പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും; സമരത്തിന് ആവേശം പകരാൻ കെ.സുധാകരനെത്തി; കേരളത്തിൽ എവിടെ കുറ്റിയിട്ടാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷൻ

കണ്ണൂർ: കണ്ണൂർ ചാലയിൽ കെ.റെയിൽ പ്രതിഷേധസ്ഥലത്ത് ആവേശം പകരാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെത്തി. വ്യാഴാഴ്‌ച്ച രാവിലെ കെ.റെയിൽ സർവേ നടത്തുന്നതിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞിരുന്നു. ഇവർ സ്ഥാപിച്ച കുറ്റികൾ പ്രദേശവാസികൾ പിഴുതുമാറ്റി കൊണ്ടുപോയി കളഞ്ഞു. ഇതോടെ ഇവിടെ സംഘർഷമുണ്ടാകുകയും എടക്കാട് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് കെ.റെയിൽസർവേ കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്.
ഇതിനിടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കെറെയിൽ കല്ലുകളുമായി എത്തിയ വാഹനം തടയുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. കുറ്റിയിടലുമായി മുന്നോട്ടുപോവുമെന്ന നിലപാടിൽ ഉദ്യോഗസ്ഥർ ഉറച്ചു നിന്നുവെങ്കിലും വിവിധ പ്രദേശങ്ങളിൽ നിന്നും സമരാനുകൂലികൾ ഒഴുകിയെത്തിയതോടെ താൽക്കാലികമായി പിന്മാറുകയായിരുന്നു.
ഒരു മുന്നറിയിപ്പും നൽകാതെയാണ് കല്ലിടാനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കല്ലിടാനെത്തിയ വിവരമറിഞ്ഞ് ജോലിസ്ഥലങ്ങളിൽ നിന്നുമെത്തിയ ആളുകൾ നിരവധിയാണ്. ഇതിനു ശേഷം ഇന്ന് വൈകുന്നേരം നാലരയോടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സ്ഥലം സന്ദർശിച്ചു. സർവേ നടത്തുന്നു സാമൂഹികാഘാത റിപ്പോർട്ട് എന്തായാലും ഞങ്ങൾ കെ.റെയിൽപദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞ പിണറായി വിജയന്റെ വീതം വെച്ചുകിട്ടിയ സ്ഥലമല്ല കേരളമെന്നും ഇതുജനങ്ങളുടെ നാടാണെന്നും സുധാകരൻ പറഞ്ഞു. ജനലക്ഷങ്ങൾക്ക് അവകാശപ്പെട്ട മണ്ണാണിത്. ആ മണ്ണിന്റെ കുത്തകാവകാശം പിണറായിക്ക് ആരും തീറെഴുതി കൊടുത്തിട്ടില്ല.തോന്നുന്നിടത്തൊക്കെ വികസന പദ്ധതികൾ നടപ്പിക്കാൻ.
ഇത്തരം നെറികെട്ട നാടോട് ചെയ്യാൻ കഴിയുന്ന ക്രൂരമായ പദ്ധതി നടപ്പിലാക്കാതിരിക്കാൻ ആയിരക്കണക്കിനല്ല ലക്ഷക്കണക്കിനാളുകളുടെ കണ്ണുനീർ ഈ മണ്ണിൽ വീണാലും കെ.റെയിൽ പദ്ധതി ഇവിടെ നടപ്പിലാക്കാൻ കഴിയില്ല. എവിടെ കുറ്റിയിട്ടാലും പിഴുതെറിയുമെന്ന് സുധാകരൻ പറഞ്ഞു. പൊലിസിനോട് പറയാനുള്ളത് നല്ലരീതിയാൽ പെരുമാറിയാൽ അവർക്ക് നല്ലത്. ജനങ്ങളുടെ പ്രതിഷേധം കൊണ്ടു അവരുടെ ഏതു പ്രതിരോധത്തെ തകർത്തു തരിപ്പണമാക്കാനുള്ള കഴിവ് ജനകീയ പ്രതിഷേധത്തിനുണ്ട്. ഏതു സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ തയ്യാറാണ്.
എന്തുപൊലിസല്ല പട്ടാളം വന്നാലും കെ.റെയിലിന്റെ കുറ്റി സംസ്ഥാനത്ത് എവിടെയും ഇടാൻ അനുവദിക്കില്ല. എന്തിനും ഞങ്ങൾ തയ്യാറാണ്. ജയിലിൽ പോകാനും കേസ് നടത്താനും ഞങ്ങൾക്ക് തയ്യാറാണ്. ആർക്കും നിരോധിക്കാനോ ഞങ്ങളെ നിഷേധിക്കാനോ കഴിയില്ല. തിരുവനന്തപുരത്ത് സമരക്കാരെ ബൂട്ടിട്ടു ചവുട്ടിയ പൊലീസിന്റെ നടപടി എത്രക്രൂരമാണ്. എന്നിട്ടും മനുഷ്യത്വം തെളിഞ്ഞോ ഇടതുപക്ഷത്തിന്. ഏതെങ്കിലും ഇടതുപക്ഷത്തെ ഒരു നേതാവും ഇതിനെതിരെ പ്രതികരിച്ചോ, മനുഷ്യത്വമില്ലാത്ത ക്രൂരമായിപ്പോയി ഇടതുപക്ഷ നേതാക്കളുടെതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആർക്കും ഈ സമരത്തെ നിരോധിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ കുറ്റിപൊരിക്കലെന്നും സുധാകരൻ പറഞ്ഞു.


