- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ ലഹരിമരുന്ന് മാഫിയക്ക് പിന്നിൽ ജിഹാദി സംഘടനകൾ; അപകടകരമായ തോതിൽ കഞ്ചാവും എംഡിഎംഎയും ഗ്രാമങ്ങളിൽ പോലും വിപണനം ചെയ്യുന്നു: ബിജെപി ജില്ലാ നേതൃയോഗം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ആശങ്കാജനകവും അപകടകരവുമായ തോതിൽ ലഹരി, മയക്കുമരുന്ന് മാഫിയകൾ വർദ്ധിച്ച് വരുന്നതായി ബിജെപി സമ്പൂർണ്ണ ജില്ലാ നേതൃയോഗം പ്രമേയത്തിൽ പറഞ്ഞു. കണ്ണൂർ ജില്ല ഏറെക്കുറെ ലഹരി മയക്കുമരുന്ന് മാഫിയകളുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞു. അപകടകരമായ തോതിൽ കഞ്ചാവും എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകളും ഗ്രാമങ്ങളിൽ പോലും നിർബാധം വിപണനം ചെയ്യപ്പെടുന്നുണ്ട്.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായി ഇത്തരം മാരക വസ്തുക്കൾ യഥേഷ്ടം വിതരണം ചെയ്യുകയാണ്. നമ്മുടെ യുവതയെ മയക്കുമരുന്നിന്റെ കെണിയിൽ കുടുക്കി അവരുടെ ബുദ്ധിയെയും കർമ്മശേഷിയെയും തകർക്കുകയെന്ന ഗൂഢവും ബോധപൂർവ്വവുമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്. ഊർജ്ജവും ചിന്താശേഷിയും കർമ്മ കുശലതയും നഷ്ടപ്പെട്ട സമൂഹത്തിൽ വർഗ്ഗീയ വിഘടന ദേശ ദ്രോഹപ്രവർത്തങ്ങൾ എളുപ്പമായിത്തീരുന്നു. അത്തരം സമൂഹത്തിൽ ഭീകര വിധ്വംസക പ്രവർത്തനങ്ങൾ നടത്തി രാഷ്ട്രത്തെ ശിഥിലമാക്കാൻ കഴിയുമെന്ന ദുഷ്ടലാക്ക് ഇതിലുണ്ടെന്ന് നാം തിരിച്ചറിയണം.
ഈ അടുത്ത കാലത്തായി നടത്തിയ റെയ്ഡുകളിൽ കോടിക്കണക്കിനു രൂപയുടെ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളാണ് പിടിക്കപ്പെട്ടത്. മഞ്ഞുമലയുടെ ഒരംശം മാത്രമാണിത്. ഇതൊന്നും കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളത്തിലുടനീളം പ്രത്യേകിച്ചു കണ്ണൂർ ജില്ലയിൽ കുറേക്കാലമായി ലഹരി മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം നിർബാധം നടന്നു വരികയാണ്.ആഗോള ജിഹാദി ഭീകര സംഘടനകൾക്ക് ഇതിൽ നേരിട്ടുള്ള പങ്കുണ്ടെന്നും ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.
അവരുടെ ഇവിടുത്തെ സ്ലീപ്പർ സെല്ലുകളും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ ജിഹാദി സംഘടകളും നേരിട്ട് മയക്കുമരുന്ന് വിപണനത്തിന് നേതൃത്വം നൽകുകയാണ്.ഇതിൽ ഏറെ ഉൽക്കണ്ഠാ ജനകമായ ഒരു വസ്തുത കേരളം ഭരിക്കുന്ന സർക്കാരിന്റെ ഉദാസീനതയാണ്. ജിഹാദികളുടെ പിൻതുണ ലഭിക്കാനും അതിലൂടെ ഒരു വിഭാഗത്തിന്റെ വോട്ട് ബാങ്ക് അരക്കിട്ടുറപ്പിക്കാനും ലക്ഷ്യമിട്ടു കൊണ്ട് സിപിഎം ഈ കുത്സിത പ്രവർത്തിക്ക് പരിപൂർണ്ണ പിൻതുണ നൽകുകയാണ്. ഒളിഞ്ഞും തെളിഞ്ഞും ജില്ലയിലെ അവരുടെ ചില പ്രമുഖ നേതാക്കൾ ഇത്തരക്കാരോടൊപ്പം ചേർന്നു നിൽക്കുന്നതായി കാണാം.
ജിഹാദി സംഘടനകളുടെ പ്രദേശിക പ്രവർത്തകർ അവരുടെ മയക്കുമരുന്ന് വിപണനത്തിന് സുരക്ഷിത താവളങ്ങളായിക്കാണുന്നത് സി.പി. എമ്മിനെയും അവരുടെ പാർട്ടി ഗ്രാമങ്ങളെയുമാണ്. ലഹരി മയക്കുമരുന്നു മാഫിയകളുടെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ പ്രമേയം ആവശ്യപ്പെട്ടു.
ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, മേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആർ. സുരേഷ് നന്ദിയും പറഞ്ഞു.


