ബംഗലുരു: കർണ്ണാടകയിൽ തൂക്ക് നിയമസഭ നിലവിൽ വരുമെന്ന് ടൈംസ് നൗ സർവ്വേ. കോൺഗ്രസിന് 91ഉം ബിജെപിക്ക് 89ഉം സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ദേവഗൗഡയുടെ ജെഡിഎസിന് 40സീറ്റും. ഇത് ശരിയായാൽ കിങ് മേക്കറായി ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി മാറും.

2013ൽ 122 സീറ്റുമായാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ബിജെപിക്കും ദേവഗൗഡയുടെ പാർട്ടിക്കും 40 സീറ്റ് വീതം കിട്ടി. അന്ന് യദുരിയപ്പ മറ്റൊരു പാർട്ടിയുണ്ടാക്കി മത്സരിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് 22 സീറ്റും കിട്ടി. യദൂരിയപ്പ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ടും മോദി തരംഗം കർണ്ണാടകയിൽ ഉണ്ടാകുന്നില്ല. ലിംഗായത്തുകൾക്ക് മത പദവി കൊടുത്ത് നേട്ടമുണ്ടാക്കാനുള്ള തീരുമാനവും കോൺഗ്രസിന് കേവല ഭൂരിപക്ഷം നൽകുന്നില്ല. അങ്ങനെ ദേവഗൗഡയുടെ പാർട്ടിയെ താരമാക്കുന്ന തെരഞ്ഞെടുപ്പിനാണ് കർണ്ണാടകയിൽ കളമൊരുങ്ങുന്നതെന്നാണ് സർവ്വേ ഫലം.

നേരത്തെ വന്ന പല സർവ്വേയിലും കോൺഗ്രസിന് കുറച്ചു കൂടി മുൻതൂക്കം നൽകിയിരുന്നു. പ്രചരണം കടുക്കുമ്പോൾ പോരാട്ടം മുറുകുകയാണ്. ദേവഗൗഡയുടെ ജെഡിഎസിന് ഇപ്പോൾ നയിക്കുന്നത് മുൻ മുഖ്യമന്ത്രിയായ കുമാരസ്വാമിയാണ്. അതുകൊണ്ട് തന്നെ കുമാര സ്വാമി തെരഞ്ഞെടുപ്പിന് ശേഷം കിങ് മേക്കറാകുമെന്നാണ് സർവ്വേ നൽുകന്ന സൂചന.

കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 31 സീറ്റ് കുറയും. ബിജെപിക്ക് അധികമായി കിട്ടുന്നത് 49 സീറ്റും. ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യം അധികാരത്തിലെത്തിയത് കർണാടകയിലായിരുന്നു. അന്ന് യദൂരിയപ്പയായിരുന്നു മുഖ്യമന്ത്രി. ബിജെപിയിലെ തമ്മിലടിയും പാർട്ടിക്കെതിരെ ഉയർന്ന അഴിമതി ആരോപണവുമാണ് 2013ൽ കോൺഗ്രസിന് തുണയായത്.