ന്യൂഡൽഹി: പത്മാവതി വിവാദം കൂടുതൽ ആളിക്കത്തിക്കാനൊരുങ്ങി രജ്പുത് കർണി സേന. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് റിലീസ് ചെയ്യുന്ന 25 ന് കർണി സേന ഭാരത് ബന്ദിന് ആഹ്വാനം നൽകി. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ കത്തിക്കുമെന്നും കർണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകൻ ബെൻസാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ് ശക്തമാണെന്ന് ഉറപ്പിക്കാൻ മുംബൈയൽ തന്നെയുണ്ടാവുമെന്ന് രജ്പുത് കർണി സേനയുടെ നേതാവ് ലോകേന്ദ്ര സിങ് കൽവി പറഞ്ഞു.

ചിത്രം പ്രദർശിപ്പിച്ചാൽ ജൗഹർ അനുഷ്ഠിക്കുമെന്നും കർണി സേന ഭീഷണി ഉയർത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ. യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹർ.

എന്നാൽ പത്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

സിനിമയുടെ പ്രദർശനം ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല. ഇതോടെയാണ് കർണി സേന ബന്ദുമായി രംഗത്തുവന്നിരിക്കുന്നത്. ജനുവരി 25 ന് സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളുമായാണ് പത്മാവത് റിലീസിംഗിനൊരുങ്ങുന്നത്.