ശ്രീനഗർ: ജമ്മു കശ്മീരിൽ പൊലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ഓൾഡ് ശ്രീനഗറിലെ കന്യാർ മേഖലയിലാണ് സംഭവം. അർഷാദ് അഹമ്മദ് എന്ന പൊലീസുകാരനെയാണ് പിന്നിൽ നിന്നും രണ്ടുതവണ വെടിവച്ചത് എന്നാണ് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നത്.

കന്യാർ ചന്തയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.35ഓടെയാണ് അക്രമണമുണ്ടായത്. പൊയന്റ് ബ്ലാങ്കിൽ തന്നെയായിരുന്നു വെടിവച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലം സൈന്യം വളഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ഭീകരരെ കണ്ടുപിടിക്കാനുള്ള തിരച്ചിൽ തുടരുകയാണ്.

 

വടക്കൻ കശ്മീരിലെ കുപ്വാര ജില്ലക്കാരനാണ് കൊല്ലപ്പെട്ട എസ്‌ഐ അർഷാദ് അഹമ്മദ്. വെടിയേറ്റ അർഷാദിനെ എസ്‌കെഐഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീനഗർ മേയർ ജുനൈദ് അസം മട്ടു, മുൻ മുഖ്യമന്ത്രിമാരായ മെബബൂബ മുഫ്ത്തി, ഒമർ അബ്ദുള്ള എന്നിവർ സംഭവം അപലപിച്ചു.