മുംബൈ: പ്രമുഖ കഥക് നർത്തകി സിതാര ദേവി (94) നിര്യാതയായി. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സിതാര മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച സംസ്‌കാരം നടത്തും.

കഥകിനെ ബോളിവുഡിൽ ജനപ്രിയമാക്കിയ പ്രതിഭയാണ് 1920ൽ കൊൽക്കത്തയിൽ ജനിച്ച സിതാര ദേവി. പിതാവ് സുഖ്‌ദേവ് മഹാരാജിൽ നിന്നാണ് സിതാര കഥക് അഭ്യസിച്ചത്. സ്‌കൂൾ പഠനകാലത്ത് സാവിത്രി സത്യവാൻ എന്ന നൃത്തനാടകം അവതരിപ്പിച്ച് ശ്രദ്ധേയയായി. പിന്നീടാണ് പിതാവിന്റെ കീഴിൽ കഥക് അഭ്യസിക്കാൻ തുടങ്ങിയത്. സംഗീത നാടക അക്കാഡമി അവാർഡ്, പത്മശ്രീ, കാളിദാസ് സമ്മാൻ, ഇന്ത്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സിതാരയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.