തിരുവനന്തപുരം: വെള്ളിയാഴ്‌ച്ച തീയറ്ററിൽ എത്തിയ ആസിഫലി ചിത്രം കാറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ആസിഫലിയോട് വിരോധമുള്ളവർ ഇപ്പോഴും ഈ സിനിമയിലെ അംഗീകരിക്കാൻ തയ്യാറല്ല. ഇത്തരത്തിൽ വിമർശനം ഉന്നയിച്ച വ്യക്തിക്ക് കിടിലൻ മറുപടി നൽകിയിരിക്കയാണ് ആസിഫലി. സിനിമ പുറത്തിറങ്ങും മുമ്പ് പരാജയപ്പെടുമെന്ന് അഭിപ്രായപ്പെട്ടയാൾക്കാണ് ആശിഫ് മറുപടി നൽകിയത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്‌ബുക്ക് ലൈവിൽ വന്നതായിരുന്നു ആസിഫ് അലി. ആരാധകരുമായി സിനിമയുടെ വിശേഷം പങ്കുവെക്കുന്നതിനിടയിലായിരുന്നു സിനിമയെ കളിയാക്കി ഒരാൾ കമന്റിട്ടത്. തന്നെ കളിയാക്കിയ വ്യക്തിയോട് വളരെ ശാന്തമായാണ് ആസിഫ് പ്രതികരിച്ചത്.

''ഒരു സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ അതിനെ ഫേസ്‌ബുക്കിൽ വന്ന് പോസ്റ്റമാർട്ടം ചെയ്യരുതെന്നും, ഇത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇറങ്ങിയ സമയത്തും താൻ പറഞ്ഞതാണെന്നും ആസിഫ് പറയുന്നു. സിനിമ എന്നത് വിനോദത്തിനുള്ളതാണ്. നമുക്കിഷ്ടപ്പെടാത്ത സിനിമകൾ ചിലപ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടേക്കാം. അവർക്ക് കാണാനുള്ള ആവസരം നാം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടതെന്നും ആസിഫ് അലി പറയുന്നു.

സിനിമയ്ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും ചിലർക്ക് അത് സന്തോഷം നൽകുന്നുണ്ടാകും. അതിന് എല്ലാവർക്കും അവസരം ഉണ്ടാക്കികൊടുക്കണം. വ്യത്യസ്തമായ ചിത്രമാണ് കാറ്റെന്നും, പ്രത്യേക കാലഘട്ടം പറയുന്നതുകൊണ്ടുതന്നെ ഇത് അവാർഡ് സിനിമയല്ലെന്നും ആസിഫ് അലി പറഞ്ഞു. സിനിമ എല്ലാവരും കാണണമെന്നും നല്ല സിനിമയാക്കണമെന്നും, കാറ്റ് ആഞ്ഞുവീശട്ടെയെന്നും ആസിഫ് അലി പറയുന്നു''

അന്തരിച്ച പ്രശസ്ത സംവിധായകൻ പത്മരാജന്റെ കഥയെ ആസ്പദമാക്കി മകൻ അന്തപത്മനാഭൻ തിരക്കഥ എഴുതുന്ന ചിത്രമാണ് 'കാറ്റ്' .അരുൺ കുമാർ അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങൾ ഈ സിനിമയിൽ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തിൽ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നുമാണ് സിനിമയെക്കുറിച്ച് മുരളി ഗോപി പറഞ്ഞത്.