മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രങ്ങളിലൊന്നായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രം. കൊച്ചുണ്ണിയായി നിവിൻ പോളിയെത്തിയപ്പോൾ ഇത്തിക്കര പക്കിയായി മോഹൻലാൽ ആരാധകരെ വിസ്മയത്തിലാഴ്‌ത്തിയിരുന്നു. മലയാള സിനിമയിലെ ബോക്‌സോഫീസ് ഹിറ്റുകളിൽ മുൻനിരയിലാണ് ചിത്രം. കോടികൾ മുടക്കി സിനിമയ്ക്കായി നിർമ്മിച്ച സെറ്റിനെ കുറിച്ചും സമൂഹ മാധ്യമത്തിലടക്കം വാർത്തകൾ നിറഞ്ഞിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോയിലൂടെ സിനിമയ്ക്ക് പിന്നിലെ അധ്വാനം തുറന്ന് കാട്ടിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ നിർമ്മാതാക്കളായ ശ്രീ ഗോകുലം മൂവിസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവർത്തകരുടെ അഭിപ്രായവും അനുഭവങ്ങളും വീഡിയോയിൽ വ്യക്തമാണ്.

സംവിധായകൻ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളുടെ കഷ്ടപ്പാടും അവർ എടുത്ത പ്രയത്‌നവും വിഡിയോയിൽ കാണാം. നിവിൻ പോളിയുടെ അർപണബോധത്തെക്കുറിച്ച് മോഹൻലാൽ വീഡിയോയിലൂടെ പ്രശംസിക്കുന്നുണ്ട്. തന്നെ പോലെ ഒരു സീനിയർ നടൻ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലെത്തിയാൽ തന്റെ ഇമേജിന് കോട്ടമുണ്ടാകുമെന്നൊന്നും നിവിൻ കരുതിയില്ലെന്നും ചിത്രത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകളിങ്ങനെ

'നിവിൻ പോളി പ്രതീക്ഷയുള്ളൊരു നടനാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹത്തിന്റെ സിനിമകൾ വിജയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സിനിമയിൽ തീരെ ചെറിയൊരു വേഷം ചെയ്യുന്ന വലിയ ആക്ടർ, വലിയ ആക്ടർ എന്ന് ഞാൻ എന്നെതന്നെ പറയുകയല്ല, കുറച്ച് കൂടി സീനിയർ ആയുള്ള താരം. അങ്ങനെയൊരാൾ വരുന്ന സമയത്ത് പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും. അയാൾ വേണ്ട അല്ലെങ്കിൽ നായകകഥാപാത്രം കുറച്ചുമോശമായേക്കാം എന്നിങ്ങനെയുള്ള ചിന്തകൾ. നിവിന് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല,അദ്ദേഹം റോഷനുമായി ചേർന്ന് ആ സിനിമയുടെ വിജയത്തെക്കുറിച്ചാണ് ആലോചിച്ചത്.

അതുതന്നെയാണ് ഞാനും ആലോചിച്ചത്. നിവിന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ല് ആണ് കായംകുളം കൊച്ചുണ്ണി.നിവിനും റോഷനുമാണ് എന്നെ ഈ സിനിമയിലേയ്ക്കു വിളിക്കുന്നത്. ആ സിനിമയ്ക്ക് ഈ കഥാപാത്രം ഗുണകരമാകും എന്ന വിശ്വാസം അവർക്കൊപ്പം ഉണ്ടായിരുന്നു.'-മോഹൻലാൽ പറഞ്ഞു. ലാലേട്ടൻ പന്ത്രണ്ട് ദിവസം മാത്രമാണ് സെറ്റിലുണ്ടായിരുന്നുള്ളുവെങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്ന് നിവിൻ പോളി പറഞ്ഞു. സ്‌ക്രിപ്റ്റിൽ എഴുതിയ ഇത്തിക്കരപക്കിയേക്കാൾ അദ്ദേഹം ആ കഥാപാത്രത്തെ ഗംഭീരമാക്കിയെന്നും നിവിൻ പറയുന്നു.