ചേർത്തല: മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കേരള കോൺഗ്രസ് സെക്കുലർ നേതാവ് ടി എസ് ജോൺ(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സ്ഥാപകനേതാക്കളിൽ ഒരാളായ ടി എസ് ജോൺ കല്ലൂപ്പാറ മണ്ഡലത്തിൽ നിന്ന് നാല് തവണ നിയമസഭയിലെത്തി. കേരള കോൺഗ്രസ് (സെക്യുലർ) ചെയർമാനാണ്.

1976-77 കാലത്ത് ഒരു വർഷം സ്പീക്കറായിരുന്നു. 1978 ഒക്ടോബറിൽ എ.കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായി. തുടർന്നുവന്ന പി.കെ വാസുദേവൻനായർ മന്ത്രിസഭയിലും അദ്ദേഹം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായി തുടർന്നു.

എസ്.ബി കോളജ് പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായ ടി.എസ് ജോൺ കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ പ്രധാനിയായിരുന്നു. കേരള കോൺഗ്രസിലെ പിളർപ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പവും അതിന് ശേഷം പി.സി ജോർജ് സെക്കുലർ കേരള കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ അതിന്റെ ചെയർമാനായിരുന്നു. ഈ അടുത്തകാലത്താണ് ജോർജുമായി തെറ്റിപ്പിരിഞ്ഞത്. ഏലിക്കുട്ടിയാണ് ഭാര്യ.

മുപ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം കേരള നിയമസഭാ സപീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ (1970, 77, 82, 96) കല്ലൂപ്പാറയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ (1987,1991,2001) പരാജയപ്പെട്ടു. എ കെ ആന്റണിയുടെയും പികെവിയുടെയും മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.

1978ലെ പിളർപ്പിൽ പി.ജെ. ജോസഫിനൊപ്പം നിന്നെങ്കിലും 2003ൽ കേരള കോൺഗ്രസ് (സെക്കുലർ) രൂപമെടുത്തപ്പോൾ പി.സി. ജോർജിനൊപ്പം ചേർന്നു.