ഷിക്കാഗോ: വിർജീനിയയിലെ ആഷ്‌ബേണിൽ ഹിന്ദു സമൂഹത്തിനെതിരേ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിനെതിരേ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ശക്തമായി പ്രതിഷേധിച്ചു. ഇവിടെ ഹിന്ദുക്കൾ പാടില്ല എന്ന ചുവരെഴുത്തുകളാണ് പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോസ്‌ബൈ റേഞ്ചേഴ്‌സിന്റെ വിധിയാണിതെന്നും ചുവരെഴുത്തുകളിലുണ്ട്.

സ്ഥലം അധികാരികൾ വിളിച്ചുകൂട്ടിയ ജനങ്ങളുടേയും പ്രതിനിധികളുടേയും സമ്മേളനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡേവിഡ് റെംദാൻ പറഞ്ഞു. കെ.എച്ച്.എൻ.എയെ പ്രതിനിധീകരിച്ച് ട്രസ്റ്റി മെമ്പർ രതീഷ് നായരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഈ വിഷയത്തിലുള്ള സമീപനം വളരെ തൃപ്തികരമാണെന്ന് രതീഷ് നായർ പറഞ്ഞു.

കെ.എച്ച്.എൻ.എ ഡയറക്ടർബോർഡും, ട്രസ്റ്റി ബോർഡും ഒന്നടങ്കം ശക്തമായി അപലപിച്ചു. മതവികാരത്തെ ചൊടിപ്പിക്കുന്ന പ്രവർത്തികൾ ആര് ചെയ്താലും അവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ടി.എൻ. നായരും, ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻ നായരും ഒരു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സതീശൻ നായർ ഒരു പത്രക്കുറിപ്പൂലൂടെ അറിയിച്ചതാണിത്.