തിരുവനന്തപുരം: കേരള പൊലീസിനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സാമ്പത്തിക ടെണ്ടർ ചൊവ്വാഴ്ച തുറക്കും. മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുക്കാനുള്ള സാങ്കേതിക യോഗ്യത നേടിയത്. മൂന്ന് വർഷത്തേക്കാവും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുക. സാങ്കേതിക ടെണ്ടറിൽ യോഗ്യത നേടിയ കമ്പനികളുടെ സാമ്പത്തിക ബിഡാണ് തുറക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹാൻസ് കമ്പനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി മാസ വാടകയ്ക്ക് എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. എന്നാൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ ചെയ്തത്.

വിമർശനങ്ങൾ തുടർന്നെങ്കിലും പവർഹാൻസുമായുള്ള കരാർ ഏപ്രിലിൽ മൂന്ന് വർഷം പൂർത്തിയാക്കി. ഇതോടെയാണ് പുതിയ വാടക കരാറിന് സർക്കാർ നീക്കം തുടങ്ങിയത്. പത്ത് സീറ്റിന് പകരം ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് അടുത്ത മൂന്ന് വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കാൻ സർക്കാർ ആലോചിക്കുന്നത്. 2018-ലെ പ്രളയത്തിന് പിന്നാലെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ഗുണകരമാവും എന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാമെന്ന് പൊലീസ് സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തത്.